രാജീവ് ഗാന്ധിയെ കൊന്നതുപോലെ 'മോദി രാജ്' അവസാനിപ്പിക്കാൻ പദ്ധതി! 'അർബൻ നക്‌സലുകൾ'ക്കെതിരെ തെളിവെന്ന്
മുംബൈ: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആയിരുന്നു രണ്ട് ദിവസം മുമ്പ് പൂണെ പോലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാലിപ്പോള്‍ അവര്‍ക്കെതിരെ അതിലും ഗുരുതരമായ ആരോപണങ്ങള്‍ ആണ് മഹാരാഷ്ട്ര പോലീസ് ഉന്നയിക്കുന്നത്.
ആയിരക്കണക്കിന് രേഖകള്‍ ഇവര്‍ക്കെതിരെ തെളിവായി ശേഖരിച്ചിട്ടുണ്ട് എന്നാണ് പോലീസിന്റെ വാദം. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും പോലീസ് ആരോപിക്കുന്നുണ്ട്.
അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ചില ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ വിശേഷിപ്പിക്കുന്നത്. ഇതും വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളേയും
ആയിരക്കണക്കിന് കത്തുകള്‍ തങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് എന്നാണ് മഹാരാഷ്ട്ര എഡിജിപി പരംബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അണ്ടര്‍ ഗ്രൗണ്ട് നീക്കങ്ങളെ കുറിച്ചും, സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജെഎന്‍യു വിദ്യാര്‍ത്ഥികളെ രംഗത്തിറക്കിയതിനെ കുറിച്ചും മാവോയിസ്റ്റ് ബന്ധത്തെ കുറിച്ചും വ്യക്തമാക്കുന്നതാണ് ഈ കത്തുകള്‍ എന്നാണ് വാദം.
രാജീവ് വധത്തിന്റെ മാതൃക?
രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ 'മോദി രാജിന്' അന്ത്യം വരുത്തുന്നതിനെ കുറിച്ചും കത്തുകളില്‍ പറയുന്നുണ്ട് എന്നാണ് മറ്റൊരു വാദം. ശ്രദ്ധയാകര്‍ഷിക്കുന്ന വലിയ നീക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ചില കത്തുകളില്‍ പറയുന്നുണ്ടെന്ന് പോലീസ് പറയുന്നു.
റോക്കറ്റ് ലോഞ്ചര്‍
ഗ്ലനേഡ് ലോഞ്ചറുകള്‍ വാങ്ങുന്നതിനായി എച്ച് കോടി രൂപ ആവശ്യപ്പെടുന്ന ഒരു കത്തും ലഭിച്ചതായിട്ടാണ് പോലീസിന്റെ വാദം. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ആയ റോണ വില്‍സണ്‍, മാവോയിസ്റ്റ് നേതാവ് പ്രകാശിന് 2017 ജൂലായ് 30 ന് എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത് എന്നും പോലീസ് അവകാശപ്പെടുന്നുണ്ട്.
ആ അഞ്ച് പേര്‍
കവിയും ആക്ടിവിസ്റ്റും ആയ വരവരറാവു, അഭിഭാഷ സുധ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറീറ, ഗൗതം നഖ്‌ലാവ എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം രാജ്യം അറിയുന്ന ആക്ടിവിസ്റ്റുകളാണ് എന്നത് മറച്ചുവയ്ക്കാനാവാത്ത സത്യമാണ്.
ഭീമ കൊറെഗാവ്
മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ഭീമ കൊറെഗാവ്. രാജ്യത്തെ ദളിത് മുറ്റേങ്ങളുടെ ചരിത്രവും തുടങ്ങുന്നത് ഇവിടെയാണ്. ഭീമ കൊറെഗാവില്‍ അടുത്തിടെ നടന്ന കലാപവും ആയി ബന്ധപ്പെട്ടാണ് അഞ്ച് ആക്ടിവിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തത്.
സുപ്രീം കോടതിയുടെ തിരിച്ചടി
മഹാരാഷ്ട്ര പോലീസിന് സൂപ്രീം കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയത് ശക്തമായ തിരിച്ചടി ആയിരുന്നു. ഭിന്നാഭിപ്രായങ്ങളാണ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാള്‍വ് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അറസ്റ്റിലായവരെ ജൂഡീഷ്യല്‍ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ വിടാതെ വീട്ടുതടങ്കലില്‍ വിടുകയായിരുന്നു കോടതി.