അരുൺ ജെയ്റ്റ്ലിയുടെ നില ഗുരുതരം: ദില്ലി എയിംസിന്റെ സുരക്ഷ വർധിപ്പിച്ചു, മോദിയും ഷായും എയിംസിൽ !!
ദില്ലി: മുൻ ധനകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി ഗുരുതരാവസ്ഥയിൽ തുടരുന്നു. അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഈസ്റ്റ് ദില്ലി എംപി ഗൌതം ഗംഭീർ എന്നിവർ എയിംസിലെത്തി ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു. ഇതോടെ ദില്ലി എയിംസിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ജെയ്റ്റ്ലിയെ സന്ദർശിക്കാൻ എയിംസിലെത്തുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി , രാംവിലാസ് പാസ്വാൻ എന്നിവർ എയിംസിലെത്തി ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു. ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർഎസ്എസ് ജോയിന്റെ ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ ഗോപാൽ, മുൻ സമാജ് വാദി പാർട്ടി നേതാവ് അമർ സിംഗും ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.

കഴിഞ്ഞ വർഷം മേയിൽ അദ്ദേഹത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമുള്ള പതിവ് പരിശോധനയ്ക്കായി അമേരിക്കയിൽ പോകേണ്ടി വന്നതോടെ കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിക്ക് അവസാന ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് അരുൺ ജെയ്റ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്. 2014ൽ ശരീര ഭാരം കുറയ്ക്കാനുള്ള ബേരിയാട്രിക് സർജറിക്കും അദ്ദേഹം വിധേയനായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാം മോദി മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുൺ ജെയ്റ്റ്ലി നേതാക്കൾക്ക് കത്ത് നൽകുകയായിരുന്നു. ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും കശ്മീർ അടക്കമുള്ള നിർണായക വിഷയങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ നടത്തിയിരുന്നു.












Click it and Unblock the Notifications