അടുത്തത് ഏകീകൃത സിവിൽകോഡ്? രാജ്നാഥ് സിംഗിന്റെ പ്രതികരണം ഇങ്ങനെ, ആഗയാ സമയ്... കേസ് 15ന് കോടതിയിൽ!!
ദില്ലി: ദശാബ്ദങ്ങൾ പഴക്കമുള്ള അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നതോടെ അടുത്ത കേന്ദ്രസർക്കാർ നീക്കം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ആയിരിക്കുമോ എന്നാണ് സംശയം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ സമയമായെന്ന രീതിയിലാണ് രാജ് നാഥ് സിംഗ് പ്രതികരിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചോദ്യങ്ങളോട് ആഗയാ സമയ് എന്നാണ് സിംഗ് പ്രതികരിച്ചതെന്നും ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 15നാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കുന്നത്.
മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട മാവോവാദികൾ പിടിയിൽ: അറസ്റ്റ് കേരള- തമിഴ്നാട് അതിർത്തിയിൽ നിന്ന്!!
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹരി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വാദം കേൾക്കുന്നത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും ലോ കമ്മീഷനോടും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അയോധ്യ കേസിലെ അന്തിമ വിധി പുറത്തുവന്നതോടെ ജനങ്ങളോട് സംയമനം പാലിക്കാൻ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു. എല്ലാ മതങ്ങളും തുല്യമാണന്നും ജനങ്ങൾക്കിടയിലെ ബന്ധമാണ് മെച്ചപ്പെടേണ്ടതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അയോധ്യാ കേസിലെ വിധി ആരുടേയും ജയപരാജയങ്ങളല്ലെന്നും വിധിയെ ജനങ്ങൾ സമാധാനത്തോടെ സ്വീകരിക്കണമെന്നുമാണ് സിംഗ് ആവശ്യപ്പെട്ടത്.
തർക്കഭൂമി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് വിധിച്ച സുപ്രീം കോടതി പകരം മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. തർക്കഭൂമി ആരുടേതെന്ന് നിർണയിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ചരിത്രപരമായ വസ്തുുകൾ കണക്കിലെടുത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. തർക്ക ഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു.