ഇനി പോരാട്ടം രാജ്യസഭയിലേക്ക്, ആകെ 10 സീറ്റ്; എല്ലാ കണ്ണുകളും ഹരിയാനയില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക്. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യസഭാ അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജൂലൈയ്ക്കുളളില്‍ ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ രണ്ടെണ്ണം വീതം അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവും ഒഴിഞ്ഞ് കിടക്കുന്നു. ആകെയുള്ള പത്ത് സീറ്റില്‍ ഏഴെണ്ണം ബിജെപിയുടെ കൈവശമാണ്. കോണ്‍ഗ്രസ് (2), ആര്‍ജെഡി (1) എന്നിങ്ങനെയാണ് സീറ്റ് നില.

അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സുഗമമായി രാജ്യസഭാ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് കാര്യങ്ങള്‍. അസം, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭകളില്‍ ബിജെപിക്ക് മതിയായ അംഗസംഖ്യയുണ്ട്. ബിഹാറില്‍ ബിജെപിക്കും ആര്‍ജെഡിക്കും സംസ്ഥാന അസംബ്ലിയില്‍ സീറ്റ് നില അനുസരിച്ച് ഓരോ സീറ്റ് വീതം ലഭിച്ചേക്കും.
എന്നാല്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും രണ്ട് സംസ്ഥാനങ്ങളില്‍ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലുള്ള പോരാട്ടം രസകരമായിരിക്കാനാണ് സാധ്യത. രണ്ട് രാജ്യസഭാംഗങ്ങളെ മഹാരാഷ്ട്രയില്‍ നിന്നും ഒരാളെ ഹരിയാനയില്‍ നിന്നും തിരഞ്ഞെടുക്കണം. ഹരിയാന നിയമസഭയുടെ നിലവിലെ അംഗബലം 87 ആണ്. ഇതില്‍ ബിജെപിക്ക് 41 അംഗങ്ങളും കോണ്‍ഗ്രസിന് 29 അംഗങ്ങളുമാണ് ഉള്ളത്.
ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിക്ക് 10 എംഎല്‍എമാരാണുള്ളത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി) എന്നിവര്‍ക്ക് ഓരോ അംഗങ്ങളും അഞ്ച് സ്വതന്ത്ര നിയമസഭാംഗങ്ങളും ഹരിയാനയില്‍ ഉണ്ട്. സ്വതന്ത്ര എംഎല്‍എ നയന്‍പാല്‍ റാവത്തിന്റെയും എച്ച്എല്‍പി എംഎല്‍എയായ ഗോപാല്‍ കാണ്ഡയുടെയും പിന്തുണ പരിഗണിച്ചാല്‍ ബിജെപിയുടെ അംഗബലം 43 ആയി ഉയരും.
ഹരിയാന നിയമസഭയിലെ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് 44 എംഎല്‍എമാരുടെ പിന്തുണയാണ് ഉളളത്, അതായത് ബിജെപിയേക്കാള്‍ ഒന്ന് മാത്രം അധികം. എല്ലാ പ്രതിപക്ഷ എംഎല്‍എമാരുടെയും പിന്തുണ ലഭിച്ചാ ബിജെപിയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസിന് അത് അത്ര എളുപ്പമല്ല. ആറ് ജെജെപി എംഎല്‍എമാര്‍ ദുഷ്യന്തിനോട് അതൃപ്തരാണ്.
ജോഗിറാം സിഹാഗ്, രാം നിവാസ് സുര്‍ജഖേര എന്നിവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ രണ്ട് നിയമസഭാംഗങ്ങളെയും അയോഗ്യരാക്കണമെന്നാണ് ജെജെപിയുടെ ആവശ്യം. ഹരിയാനയില്‍ മുന്‍കാലങ്ങളില്‍ സംഖ്യയുണ്ടായിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. 2022 ല്‍ ഹരിയാനയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ നിയമസഭയില്‍ മതിയായ അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ടു.
മഹാരാഷ്ട്രയില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ കാബിനറ്റ് ബര്‍ത്തിനെച്ചൊല്ലിയുള്ള അതൃപ്തിയാണ് ബിജെപിക്ക് തലവേദനയാകുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലും ഭിന്നതയുണ്ട്. ക്യാബിനറ്റ് അംഗത്വം വേണമെന്ന ആവശ്യത്തിന് വിരുദ്ധമായി എന്‍സിപിക്ക് സഹമന്ത്രി സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ശിവസേനയ്ക്ക് ഒരു സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്ഥാനം ഉണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇത് മഹാരാഷ്ട്ര നിയമസഭയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കോണ്‍ഗ്രസ്, എന്‍സിപി (ശരദ്ചന്ദ്ര പവാര്‍), ശിവസേന (യുബിടി) എന്നിവ ഉള്‍പ്പെടുന്നതാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ ക്യാമ്പ്. രാജ്യസഭാ എംപിമാരെ സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യ പ്രക്രിയയിലൂടെ ഒറ്റ കൈമാറ്റ വോട്ട് സമ്പ്രദായത്തിലൂടെയാണ്.
എംഎല്‍എമാര്‍ ഓരോ സീറ്റിലും വോട്ട് ചെയ്യുന്നില്ല. പകരം, എംഎല്‍എമാര്‍ അവരുടെ മുന്‍ഗണനാക്രമത്തില്‍ വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ പട്ടികപ്പെടുത്തണം. അതിനാല്‍, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഒരു പ്രത്യേക പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ള എംഎല്‍എമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അതേസമയം എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്താല്‍ നാല് മാസം മുമ്പ് ഹിമാചല്‍ പ്രദേശില്‍ സംഭവിച്ചത് പോലെ ട്വിസ്റ്റുകള്‍ ഉണ്ടാകാം.
ഫെബ്രുവരിയില്‍ 68 അംഗ നിയമസഭയില്‍ 25 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്നിട്ടും ഹിമാചല്‍ പ്രദേശിലെ ഏക രാജ്യസഭാ സീറ്റില്‍ ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ അത്ഭുതകരമായ വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗും നറുക്കെടുപ്പും ബിജെപിയുടെ വിജയത്തിന് അനുകൂലമായി.












Click it and Unblock the Notifications