രാജ്യസഭ തിരഞ്ഞെടുപ്പ്; 'കുതിരക്കച്ചവട' ഭീതിയിൽ പാർട്ടികൾ...അറിയാം വോട്ടെടുപ്പ് നടപടി ക്രമങ്ങൾ
ദില്ലി; 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 18 സീറ്റുകളിൽ ബി ജെ പിയും 8 സീറ്റുകളിൽ കോൺഗ്രസും വിജയം ഉറപ്പിച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതിയിൽ മഹാരാഷ്ട്ര, കർണാടക ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ഇതോടെ കുതിരക്കച്ചവട ഭീതിയിൽ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങ് തകർക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തങ്ങളുടെ എംഎൽഎമാരെ വിവിധ പാർട്ടികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കഴിഞ്ഞു.
ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏറെ നിർണായകമായതിനാൽ പല രാഷ്ട്രീയ ചരടുവലികളും തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് മുൻപ് രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികളും വോട്ടെടുപ്പുമെല്ലാം എങ്ങനെയാണെന്ന് പരിശോധിക്കാം

രാജ്യസഭയിൽ 245 സീറ്റുകളാണ് ഉള്ളത്. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 123 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ ഒരു ഭരണകക്ഷിയും 100 കടന്നിട്ടില്ല. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ഇക്കഴിഞ്ഞ ഏപ്രിലിൽ 100 കടന്നെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങൾ വിരമിച്ചതോടെ അംഗബലം 95 ആയി വീണ്ടും കുറഞ്ഞു.

എത്ര തവണയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്?
രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. ആറ് വർഷമാണ് അംഗത്തിന്റെ കാലാവധി.245 അംഗങ്ങളിൽ 12 പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ദില്ലി, പുതുച്ചേരി കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് 233 പേർ. എംപിമാരുടെ രാജി, മരണം അല്ലെങ്കിൽ അയോഗ്യത എന്നിവ കാരണം ഉണ്ടാകുന്ന ഒഴിവുകൾ ഉപതിരഞ്ഞെടുപ്പിലൂടെയാണ് നികത്തുക. എന്നാൽ ഈ ഒഴിവുകളിൽ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.ആർട്ടിക്കിൾ 80(3) പ്രകാരം നോമിനേറ്റ് ചെയ്യപ്പെടുന്ന 12 അംഗങ്ങൾ സാഹിത്യം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാകണം. അത്തരത്തിൽ നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗത്തിന് ആറ് മാസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകാം.

ഒറ്റ കൈമാറ്റ വോട്ടിലൂടെ
സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് എംപിമാരെ തെരഞ്ഞെടുക്കുന്നത്.ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ വോട്ടുകളുടെ എണ്ണം ഒഴിവുകളുടെ എണ്ണത്തെയും സഭയുടെ അംഗബലത്തേയും ആശ്രയിച്ചിരിക്കും. ആകെയുള്ള എംഎൽഎമാരുടെ എണ്ണം 100 കൊണ്ട് ഗുണിച്ച് അവയെ ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണം +1 കൊണ്ട് ഹരിക്കും. ആ സംഖ്യയ്ക്കൊപ്പം ഒന്ന് കൂട്ടുകയും ചെയ്യും.

കടുത്ത മത്സരം നാലിടത്ത്
ഇത്തവണ ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 സീറ്റുകളിൽ മാത്രമാണ് ശക്തമായ മത്സരം നടക്കുന്നത്. ബാക്കിയുള്ള 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് പി ചിദംബരം, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ആർഎൽഡി മേധാവി ജയന്ത് ചൗധരി, ആർജെഡിയുടെ മിസാ ഭാരതി എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ.
ഹരിയാനയിൽ രണ്ടാം സീറ്റിലേക്ക് കോൺഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മാധ്യമ സ്ഥാപന മേധാവി കാർത്തിയേ ശർമയെ ബിജെപിയും ജെജെപിയും ചേർന്ന് രംഗത്തിറക്കിയതോടെയാണ് മത്സരം കടുത്തത് .രാജസ്ഥാനിൽ കോൺഗ്രസിന് രണ്ട് സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലും നിലവിലെ സ്ഥിതിയിൽ ജയിക്കാം. എന്നാൽ നാലാം സീറ്റിലേക്ക് കോൺഗ്രസ് പ്രമോദ് തിവാരിയേയും ബിജെപി സ്വതന്ത്ര മാധ്യമ സ്ഥാപന ഉടമയായ സുഭാഷ് ചന്ദ്രനേയും ഇറക്കിയതോടെ മത്സരം കടുത്തു. കർണാടകയിൽ രണ്ട് സീറ്റിൽ ബിജെപിക്കും ഒരു സീറ്റിൽ കോൺഗ്രസിനും വിജയിക്കാം. നാലാം സീറ്റിനായി കോൺഗ്രസും ജെഡിഎസും ബിജെപിയും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. മഹാരാഷാട്രയിൽ ആറ് സീറ്റുകളിലാണ് ഒഴിവ്. ബിജെപിക്ക് രണ്ടും ഭരണമുന്നണിയിലെ ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയ്ക്ക് ഓരോന്നു വീതവും വിജയിക്കാം. ആറാം സീറ്റിലേക്ക് ശിവസേനയും ബിജെപിയും സ്ഥാനാർത്ഥികളെ ഇറക്കിയതോടെയാണ് മത്സരം കടുത്തത്.












Click it and Unblock the Notifications