ബിജെപിയോട് തോറ്റു... ഇനി ജാതിരാഷ്ട്രീയം കളിക്കാൻ മായാവതി കർണാടകത്തിലേക്ക്!
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയപമായുള്ള കൂട്ട് കെട്ട് തന്ത്രം പൊളിഞ്ഞതോടെ തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിഎസ്പി അധ്യക്ഷ മായാവതി. വോട്ട് ബാങ്കായ ദളിത് ശക്തി അനുകൂലമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ അവിടുത്തെ പ്രധാന ശക്തികളുമായി സഖ്യം രൂപപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ഇതിന്‍റെ ആദ്യപടിയായി കര്‍ണാടകത്തില്‍ ജനതാദളുമായി സഖ്യം ചേരുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ 20 ശതമാനം ദളിത് വോട്ടുകളാണെന്നിരിക്കെ ആരുമായും സഖ്യം ചേര്‍ന്നും ബിജെപയെ തകര്‍ക്കുകയാണ് ലക്ഷ്യം.
യുപിയില്‍ കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു. ഒരു സീറ്റില്‍ എസ്പിയും. നിയമസഭയിലെ അംഗബലമനുസരിച്ച് എട്ടുസീറ്റിലാണ് ബി.ജെ.പി. ജയിക്കേണ്ടിയിരുന്നത്. ഇവിടെ പത്താം സീറ്റിൽ എസ്.പി. പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ബിജെപി അധികസീറ്റ് നേടിയത്.
ഇനി കര്‍ണാടകയിലേക്ക്
കര്‍ണാടക തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി കര്‍ണാടക രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് മായാവതി. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും താമരവിരിയിക്കണമെന്ന ലക്ഷ്യവുമായി ബിജെപി കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍. നിലവില്‍ ലിംഗായത്ത വിഭാഗത്തിന് മതന്യൂനപക്ഷ പദവി നല്‍കി ജാതി രാഷ്ട്രീയത്തെ കൂട്ട് പിടിച്ചുളള മത്സരമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇതേ നാണയത്തില്‍ ജാതിരാഷ്ട്രീയം തന്നെ പയറ്റാനാണ് മായാവതിയും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്‍റെ ആകെയുള്ള ജനസംഖ്യയുടെ 20 ശതമാനം ദളിത് വിഭാഗങ്ങള്‍ ആണെന്നിരിക്കെ തനിക്ക് അത് എളുപ്പം വഴങ്ങുമെന്ന പ്രതീക്ഷയും മായവതിയ്ക്കുണ്ട്. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജനതാദളിനുമെല്ലാം വിജയം ഉറപ്പാക്കണമെങ്കില്‍ ദളിത് വോട്ടുകള്‍ കൂടി കിട്ടിയേ മതിയാകൂ എന്ന സാഹചര്യവും മായാവതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
പുറത്തുവരാത്ത കണക്ക്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ തയ്യാറാക്കിയ ഇനിയും പുറത്തുവിടാത്ത സര്‍വ്വേ ഫലം അനുസരിച്ച് കര്‍ണാടകയുടെ ആകെ ജനസംഖ്യയുടെ 20 ശതമാനം ദളിത് വിഭാഗങ്ങളും 16 ശതമാനം മുസ്ലീങ്ങളുമാണ്. ലിംഗായത്തുകളും വൊക്കലിംഗക്കാരും യഥാക്രമം 14 ശതമാനവും ശതമാനവുമാണ്. എന്നും ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി വാഗ്ദാനം ചെയ്ത് രാഷ്ട്രീയ ഗുണം നേടാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശ്രമിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വലിയ ചോദ്യചിഹ്നമായി മാറിയിരികക്ുകയാണ്. പ്രത്യേകിച്ച് വൊക്കലിംഗ സമുദായക്കാരനായ യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രത്യേക മതന്യൂനപക്ഷ പദവി നിര്‍ദ്ദേശത്തെ നേരത്തെ എതിര്‍ത്ത് പോന്നിരുന്ന സാഹചര്യത്തില്‍. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം തള്ളിയാല്‍ ഇതും ബിജെപിക്ക് വന്‍ പ്രഹരമാകും.
മയാവതിക്കൊപ്പം ജനതാദള്‍ (എസ്)
കര്‍ണാടകത്തില്‍ ജനതാദളിന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനവോട്ട് ബാങ്കായ ദളിത് വിഭാഗത്തെ കൈയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തന്നെ എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ദേവഗൗഡ വ്യക്തമാക്കിയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 മണ്ഡലങ്ങളില്‍ 20 സീറ്റുകളാണ് ദേവഗൗഡ മായാവതിയുടെ ബിഎസ്പിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദളിത് സ്വാധീനമുള്ള മേഖലകളില്‍ നിന്ന് വെറും 5000 ത്തില്‍ താഴെ വോട്ടുകളുടെ കുറവില്‍ 20 സീറ്റുകളായിരുന്നു ജനതാദളിന് നഷ്ടമായത്. അതുകൊണ്ട് തന്നെ ഈ വോട്ടുകള്‍ മായാവതിയെ കൂട്ട്പിടിച്ച് തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ് ജനതാദള്‍.
കര്‍ണാടകയിലെങ്കിലും പച്ച പിടിക്കുമോ
ദേവഗൗഡയുടെ ജനതാദള്‍ (എസ്)മായുള്ള സഖ്യം പച്ച പിടിക്കുകയും ബിജെപിക്ക് കനത്ത പരാജയം സമ്മാനിക്കാനും കഴിഞ്ഞാല്‍ ഒരു പക്ഷേ നിലവില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്‍റെ തുടര്‍ച്ച 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീണ്ട് നില്‍ക്കാനുള്ള സാധ്യത ഉണ്ട്. അതേസമയം കര്‍ണാടകയില്‍ പുറത്തുവന്ന രണ്ട് അഭിപ്രായ സര്‍വ്വേകളിലും നിലവില്‍ കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനതാദള്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പാടനാണ് സാധ്യത. എന്നാല്‍ ബദ്ധവൈരിയായ ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി ജനതാദളിനെ കൂട്ടുപിടിച്ച മായാവതി ഈ കൂട്ടുകെട്ടിന് തയ്യാറാകുമോയെന്നതാണ് പ്രധാന ചോദ്യം. എന്ത് തന്നെയായാലും യുപിയിലെ രാജ്യസഭാ സീറ്റിലേക്കുള്ള പരാജയം കൂടി ബിഎസ്പി രുചിച്ച സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ എങ്ങനെയെങ്കിലും മറുപടി നല്‍കിയേ മതിയാകൂ എന്ന ഉറച്ച തിരുമാനാണ് മായാവതിക്കുള്ളത്.