ജ്യോതിരാദിത്യ സിന്ധ്യയും കെസി വേണുഗോപാലും കളത്തിൽ, രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 19ന്!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം മാറ്റി വെച്ചിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 18 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു.
രാജ്യത്ത് ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താനുളള തീരുമാനം. ജ്യോതിരാദിത്യ സിന്ധ്യയും കെസി വേണുഗോപാലും തിരഞ്ഞെടുപ്പ് കളത്തിലുണ്ട്.
വോട്ടെടുപ്പ് രാവിലെ 9 മണിക്ക്
ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. വോട്ടെടുപ്പ് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സിന്ധ്യയും വേണുഗോപാലും
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയനായ സ്ഥാനാര്‍ത്ഥി. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റും മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും ആണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. കോണ്‍ഗ്രസ് എഐസിസി അംഗം കെസി വേണുഗോപാലും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ രാജ്യസഭയിലേക്ക് എത്തുക.
കോൺഗ്രസ് പട്ടിക
കെസി വേണുഗോപാല്‍ അടക്കമുളള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു. രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയെ ആണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. ആകെ 9 പേരുടെ പട്ടികയാണ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഛത്തീഡ്ഗഡില്‍ നിന്ന് കെടിഎസ് തുള്‍സിയും ഫൂലോ ദേവിയുമാണ് മത്സരിക്കുന്നത്.
ദിഗ്വിജയ് സിംഗ് വീണ്ടും
മധ്യപ്രദേശില്‍ നിന്ന് ഇക്കുറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക് എത്തും. പ്രിയങ്ക ഗാന്ധി മധ്യപ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ദിഗ്വിജയ് സിംഗിനെ കൂടാതെ ഭൂല്‍സിംഗ് ഭരായ ആണ് രണ്ടാമത്തെ സീറ്റില്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത്.
പ്രതിരോധം തീര്‍ക്കുക ലക്ഷ്യം
മഹാരാഷ്ട്രയില്‍ നിന്ന് രാജീവ് സത്വയും മേഘാലയയില്‍ നിന്ന് കെന്നഡി കോണ്‍ലീസ് ഖയെവും, ഢാര്‍ഖണ്ഡില്‍ നിന്ന് ഷഹ്‌സാദാ അന്‍വറും മത്സരിക്കും. ദിഗ്വിജയ് സിംഗിനൊപ്പം കെസി വേണുഗോപാലിനെ കൂടി രാജ്യസഭയില്‍ എത്തിക്കുന്നതിലൂടെ ബിജെപിക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
തയ്യാറെടുപ്പിന് നിർദേശം
ഫെബ്രുവരിയില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുളള 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.