ഒമാന്‍ സുല്‍ത്താന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യസഭ
ദില്ലി: അറബ് ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായ ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യസഭ. രാവിലെ 11 മണിയോടെയാണ് സഭാംഗങ്ങള്‍ സുല്‍ത്താന് ആദരാഞ്ജലി അര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 10നാണ് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സുല്‍ത്താന്‍ അന്തരിച്ചത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ 7 മാസം ബാക്കി നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്ത്യയുമായി എന്നും മികച്ച ബന്ധം പുലര്‍ത്തിയ ഖാബൂസിന് മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ ഗുരുസ്ഥാനീയനായിരുന്നു.
'ഷഹീൻബാഗ് സമരത്തിന് പിന്നിൽ രാഷ്ട്രീയക്കളി' ; വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെ
അതേസമയം, കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ സെഷനില്‍ സിഎഎ, എന്‍പിആര്‍ വിഷയങ്ങളില്‍ വലിയ തോതിലുള്ള പ്രതിപക്ഷ ബഹളം ഇന്ന് സഭയില്‍ ഉയര്‍ന്നു. രാജ്യവ്യാപകമായി പൗരന്മാര്‍ നടത്തുന്ന സമരം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, ബിഎസ്പി, ഇടതു പാര്‍ട്ടികളായ സിപിഐഎം തുടങ്ങിയവര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കി. നിയമം പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജാമിയയിലെയും ഷഹീന്‍ബാഗിലെയും പൊലീസ് വെടിവെയ്പ്പ് അടക്കമുള്ള സമീപകാല വിഷയങ്ങളില്‍ മുസ്ലീം ലീഗ് എംപിയായ പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ പൗരത്വ നിയമത്തെ കുറിച്ച് സംസാരിച്ച പ്രസിഡന്റ് ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യമായ ആദരവ് എന്ന തത്വത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് സിഎഎയെ കുറിച്ചുള്ള പ്രസംഗത്തില്‍ കോവിന്ദ് പറഞ്ഞു. എന്നിരുന്നാലും, വിഭജന സമയത്ത് ഈ വിശ്വാസമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.