കോണ്‍ഗ്രസും അനുകൂലിച്ചു; യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, എതിര്‍ത്ത് ഇടത്പക്ഷവും ലീഗും
ദില്ലി: യുഎപിഎ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. 147 അംഗങ്ങല്‍ ബില്ലിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 42 അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അവകാശം നല്‍കുന്നതാണ് ബില്‍.
ബില്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നും വിശദ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സഭ വോട്ടിനിട്ടു തള്ളുകയായിരുന്നു. സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസിന്റെ നിലപാട് ജനവഞ്ചനയാണ് എന്ന് സിപിഎം എംപി കെകെ രാഗേഷും കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് സിപിഐ എംപി ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.

നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ വ്യക്തമാക്കിയത്. എന്‍ഡിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നില്ല. തീവ്രവാദികളേക്കാൾ ഒരു ചുവട് മുന്നോട്ട് വെക്കാനാണ് നീക്കം. യുഎപിഎ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ നിയമത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
സംഘടനകള്‍ക്ക് പുറമെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടത്തുന്ന വ്യക്തിയേയും ഭീകരനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി. ഭീകരസംഘടനകൾ പേരുമാറ്റി പ്രവർത്തിക്കുന്ന രീതിയുണ്ടെന്നും വ്യക്തികളെ ഇത്തരത്തില്‍ ഭീകര പട്ടികയില്‍ പെടുത്തിയാല്‍ നിമയാവലിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.












Click it and Unblock the Notifications