അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്
ദില്ലി: സിബിഐ തലപ്പത്ത് വീണ്ടും കേന്ദ്രസർക്കാരിന്റെ അഴിച്ചു പണി. സിബിഐ ഡയറക്ടർ അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയേയും പദവിയിൽ നിന്നും നീക്കി. വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് മേധാവിയായാണ് പുതിയ നിയമനം.
അലോക് വർമയെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരായ എ കെ ശർമ, മനിഷ് സിൻഹ, ജയന്ത് നായക്നാവേർ എന്നിവരെയും മാറ്റിയിട്ടുണ്ട്. ഇവുടെ സർവ്വീസ് കാലാവധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. പുതിയ സിബിഐ മേധാവിയെ കണ്ടെത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനുവരി 24ന് ഉന്നതാധികാര യോഗം ചേരുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ സിബിഐ തലപ്പത്ത് കേന്ദ്ര സർക്കാർ നടത്തിയ അഴിച്ചുപണി വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അലോക് വർമയേയും രാകേഷ് അസ്താനയേയും ഒഴിവാക്കി ജോയിന്റ് ഡയറക്ടർ നാഗേശ്വര റാവുവിന് സിബിഐയുടെ ചുമതല നൽകുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് അലോക് വർമയെ വീണ്ടും സിബിഐ തലപ്പത്ത് എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീണ്ടും നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അലോക് വർമ രാജിവെച്ച് പുറത്ത് പോവുകയായിരുന്നു.