ട്രാക്ടറുമായി തയ്യാറായിരിക്കു, സമരം ശക്തമാക്കണം, കര്‍ഷകരോട് ആഹ്വാനവുമായി രാകേഷ് ടിക്കായത്ത്
ദില്ലി: കര്‍ഷകരോട് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ട്രാക്ടറുമായി തയ്യാറായിരിക്കാനാണ് ടിക്കായത്ത് ആവശ്യപ്പെട്ടത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരങ്ങള്‍ ശക്തമാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധക്കാര്‍ മടങ്ങിപ്പോകില്ലെന്നും ടിക്കായത്ത് പറഞ്ഞു. ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഒന്നുകില്‍ ജനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരോ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ശബ്ദം വ്യാജ കേസുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ടിക്കായത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒറ്റപ്പെട്ട രീതിയില്‍ ചില സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. കര്‍ഷക വേദിയിലാണ് സംഭവം. പ്രശ്‌നങ്ങള്‍ കാരണം കര്‍ഷകരാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രക്ഷോഭം സമാധാനപരമായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നിട്ടും പോലീസ് ഞങ്ങളെ പിരിച്ചുവിടാനാണ് ശ്രമിച്ചത്. അതേസമയം ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികളൊക്കെ ഹരിയാനയില്‍ കര്‍ഷകര്‍ എതിര്‍ക്കുന്നുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഇവരെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
കര്‍ഷകര്‍ തങ്ങളുടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാരെ മര്‍ദിച്ചെന്ന് നേരത്തെ ദില്ലി പോലീസ് ആരോപിച്ചിരുന്നു. സിംഘു അതിര്‍ത്തിയില്‍ വെച്ചായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു. നരേല പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കര്‍ഷരെ അക്രമത്തിന് പ്രേരിപ്പിക്കാന്‍ കള്ളക്കഥകള്‍ മെനയുകയാണ് സര്‍ക്കാരും പോലീസും ചേര്‍ന്നെന്ന് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം
Recommended Video