കത്വ ഉത്തർ പ്രദേശിലും.. ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎൽഎയ്ക്ക് വേണ്ടി റാലി!
ലക്‌നൗ: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വേണ്ടി ബിജെപി മന്ത്രിമാര്‍ അടക്കം രംഗത്ത് വന്നത് രാജ്യത്തിനാകെ തന്നെ നാണക്കേടായിരുന്നു. ഹിന്ദു ഏക്താ മഞ്ച് എന്ന് പേരില്‍ പ്രതികള്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കുകയും ദേശീയ പതാകയേന്തി തെരുവില്‍ ഇറങ്ങുകയും ചെയ്തു. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗിനും ചന്ദര്‍ പ്രകാശ് ഗംഗയ്ക്കും രാജി വെയ്‌ക്കേണ്ടതായി വന്നു.
കത്വ ഉത്തര്‍ പ്രദേശിലും ആവര്‍ത്തിച്ചിരിക്കുന്നു. ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ പിന്തുണച്ചാണ് ഒരു കൂട്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് ബലാത്സംഗക്കേസിലെ പ്രതിക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയത്. ഉത്തര്‍പ്രദേശിലെ സാഫിപൂര്‍, ബിഗാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുമടക്കമുള്ള ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
പുരുഷന്മാര്‍ മാത്രമല്ല, അനേകം സ്ത്രീകളും ഈ റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. ഞങ്ങളുടെ എംഎല്‍എ നിരപരാധിയാണ് എന്ന പ്ലക്കാര്‍ഡുമായാണ് ഇവര്‍ തെരുവില്‍ ഇറങ്ങിയത്. ഉന്നാവോ കേസ് കെട്ടിച്ചമച്ചതാണ് എന്നും പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നുമാണ് ഇവരുടെ വാദം. നഗര പഞ്ചായത്ത് പ്രസിഡണ്ട് അനുജ് കുമാര്‍ ദീക്ഷിതാണ് റാലി നയിച്ചത്. കുല്‍ദീപ് സിംഗ് സെന്‍ഗറിനെ കളളക്കേസില്‍ കുടുക്കിയതാണ് എന്നും അദ്ദേഹം നിരപരാധിയാണ് എന്നും അനൂജ് കുമാര്‍ ദീക്ഷിത് പറയുന്നു. ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പതിനേഴുകാരിയെ ഇയാള്‍ ബലാത്സംഗം ചെയ്തതായാണ് ആരോപണം ഉയര്‍ന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്.
ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി
ലിഗയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിൽ അവയവ മാഫിയയെന്ന് ഭർത്താവ്.. പോലീസിന് രൂക്ഷ വിമർശനം