'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി
ദില്ലി: അഭിഭാഷക രംഗത്തെ വിമതന്‍, കള്ളക്കടത്തുകാരുടെ വക്കീല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനിക്ക് ഒരുകാലത്ത് വിളിപ്പേരുകള്‍ നിരവധിയായിരുന്നു. വിവാദങ്ങളുടെ തോഴനായിരുന്ന ജഠ്മലാനി ജുഡീഷ്യറിയിലെ അഴിമതികളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു.
മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു
1959 ല്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ വെച്ചാണ് ജഠ്മലാനി തന്‍റെ അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് പല വിവാദ കേസുകളിലും അദ്ദേഹം പ്രതികള്‍ക്ക് വേണ്ടി വാദിച്ചു. ബാര്‍ കൗണ്‍സില്‍ അംഗമായും രാജ്യന്തര ബാര്‍ അസോസിയേഷന്‍ അംഗമായും പ്രവര്‍ത്തിച്ച ജഠ്മലാനി 2017 ലാണ് അഭിഭാഷകവൃത്തിയില്‍ നിന്നും വിരമിച്ചത്.
അഭിഭാഷകവൃത്തിയിലേക്ക്
ഇന്ന് പാകിസ്ഥാന്‍റെ ഭാഗമായ സിന്ധ് പ്രവിശ്യയില്‍ 1923 ലായിരുന്നു രാംജഠ് മലാനിയുടെ ജനനം.17ാം വയസിലാണ് അദ്ദേഹം നിയമബിരുദം നേടിയത്. എന്നാല്‍ അക്കാലത്ത് 21ാം വയസില്‍ മാത്രമേ അഭിഭാഷകനായി എന്‍റോള്‍ ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നുള്ളൂ.ഇതിനെതിരെ സിന്ധിലെ ചീഫ് ജസ്റ്റിസ് മുന്നില്‍ വാദിച്ച് ജയിച്ച് ഈ ചട്ടത്തില്‍ ഇളവ് വരുത്തികൊണ്ടുള്ള പ്രമേയം പാസാക്കാന്‍ ജഠ്മലാനിക്ക് കഴിഞ്ഞു. 1959 ല്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ വെച്ചാണ് ജഠ്മലാനി തന്‍റെ അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് പല വിവാദ കേസുകളിലും അദ്ദേഹം അഭിഭാഷകനായി.
വിവാദ കേസുകള്‍
കള്ളക്കടത്തുകാര്‍ക്ക് വേണ്ടി സ്ഥിരം വാദിച്ചതോടെ കള്ളക്കടത്തുകാരുടെ വക്കീല്‍ എന്ന പേര് ചാര്‍ത്തി കിട്ടി. ഇന്ദിരാ ഗാന്ധി വധക്കേസിലും രാജീവ് ഗാന്ധി വധക്കേസിലും പ്രതികള്‍ക്ക് വേണ്ടി അദ്ദേഹം ഹാജരായത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയില്‍ ഹര്‍ഷത് മേഹ്തയുടെ അഭിഭാഷകനായി, മുംബൈ അധോലോക നായകമായ ഹാജി മസ്താന് വേണ്ടി വാദിച്ചു, വിവാദമായ ജസീക്കാ ലാല്‍ വധക്കേസില്‍ പ്രതിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തു, ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണ കേസ്, 2 ജി സ്പെക്ട്രം കേസ് എന്നിവ ജഠ്മലാനി കൈകാര്യം ചെയ്ത പ്രമാദമായ കേസുകളാണ്. 2017 ലാണ് അദ്ദേഹം അഭിഭാഷക വൃത്തിയില്‍ നിന്ന് വിരമിക്കുന്നത്.
രാഷ്ട്രീയ ജീവിതം
ബിജെപിയുടേയും ശിവസേനയുടേയും പിന്തുണയോടെ ഉല്‍ഹാസ് നഗറില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു കൊണ്ടായിരുന്നു ജഠ്മലാനിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ സ്ഥിരം വിമര്‍ശകനായിരുന്നു ജഠ്മലാനി. ഇതില്‍ ജഠ്മലാനിക്കെതിരെ കേരളത്തില്‍ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു.എന്നാല്‍ ബോംബെ ഹൈക്കോടതിയാണ് അറസ്റ്റ് വാറണ്ട് പിന്നീട് സ്റ്റേ ചെയ്തത്.
വാജ് പേയ് സര്‍ക്കാരില്‍ മന്ത്രി
1996 ല്‍ വാജ്പേയ് സര്‍ക്കാരില്‍ അദ്ദേഹം നിയമമന്ത്രിയായി. പിന്നീട് രണ്ടാം വാജ്പേയ് സര്‍ക്കാരില്‍ തൊഴില്‍ നഗരകാര്യ വകുപ്പ് മന്ത്രിയായി ചുരുങ്ങിയ നാള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ 1999 ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റ്സ് ആയിരുന്ന അദര്‍ശ് സെയിന്‍ ആനന്ദുമായും അറ്റോണി ജനറലുമായും ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണം അദ്ദേഹം രാജിവെച്ചു. ഇതോടെ ബിജെപിയുമായും അകന്നു. പിന്നീട് 2004 ല്‍ അദ്ദേഹം വാജ്പേയിക്കെതിരെ ലഖ്നൗ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. പിന്നീട് വീണ്ടും ബിജെപിയുമായി ജഠ്മലാനി അടുത്തു. 2010 ല്‍ രാജസ്ഥാനില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജഠ്മലാനി രാജ്യസഭാംഗമായി.
പുറത്താക്കി
2012 ല്‍ ബിജെപി നേതാക്കള്‍ക്കെതിരെ അന്നത്തെ പാര്‍ട്ടി പ്രസിഡന്‍റായിരുന്ന നിതിന്‍ ഗഡ്ഗരിക്ക് ജഠ്മലാനി കത്തെഴുതി. യുപിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ മൗനം പാലിക്കുകയാണെന്നായിരുന്നു ജഠ്മലാനിയുടെ വിമര്‍ശനം. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് 2013 ല്‍ ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കി.. പാര്‍ലമെന്‍റ് അംഗമായിരിക്കാനുള്ള യോഗ്യത ജഠ്മലാനിക്കില്ലെന്ന ബിജെപി പ്രസ്താവനയ്ക്കെതിരെ അദ്ദേഹം 50 ലക്ഷത്തിന്‍റെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഭാരത് മുക്തി മോര്‍ച്ച, പവിത്ര ഹിന്ദുസ്ഥാന്‍ കഴകം തുടങ്ങിയ പാര്‍ട്ടികളും അദ്ദേഹം സ്ഥാപിച്ചിരുന്നു. ആറ് തവണ രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.