അയോധ്യ വിവാദം വീണ്ടും കത്തിച്ച് ബിജെപി... എന്ത് വില കൊടുത്തും അയോധ്യയിൽ രാമക്ഷേത്രം പണിയും!
അയോധ്യ: 1992ല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഒരുപക്ഷേ ഇന്ത്യ-പാക് വിഭജനത്തിന് ശേഷം രാജ്യത്തിനേറ്റ ഏറ്റവും വലിയ മുറിവ്. അന്ന് തൊട്ടിന്നോളം രാമജന്മഭൂമി വിവാദം സംഘപരിവാറിന് വളരാനുള്ള വളമാണ്. വലിയൊരു പരിധി വരെ അവരതില്‍ വിജയിച്ചിട്ടുമുണ്ട്. എപ്പോഴൊക്കെ തിരിച്ചടിയുണ്ടാകുന്നുവെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ ഒരു വശത്ത് നിന്നും അയോധ്യ വിവാദം കുത്തിപ്പൊക്കുക പതിവാണ്.
വിചാരണക്കോടതിയും ഹൈക്കോടതിയും കടന് അയോധ്യ കേസ് സുപ്രീം കോടതിയിലെത്തി നില്‍ക്കുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി അധികാരത്തിലാണ് എന്നത് കൊണ്ട് തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള നീക്കങ്ങള്‍ കൊണ്ട് പിടിച്ച് നടക്കുന്നു. 2019ല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്ര വിവാദം വീണ്ടും കത്തിക്കുകയാണ് ബിജെപി.
ഇനി പലതും കത്തിയേക്കും
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമജന്മഭൂമി വിവാദത്തിന് തീ പിടിപ്പിക്കുന്ന ബിജെപിയുടെ ലക്ഷ്യം എന്താണെന്നത് വ്യക്തമാണ്. 92ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു. നിലവില്‍ മോദി സര്‍ക്കാരിന് വരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് അത്ര നല്ല കണക്ക് കൂട്ടലുകളല്ല ഉള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ രാമജന്മഭൂമിയും കശ്മീരുമൊക്കെ വരും ദിവസങ്ങളില്‍ കത്തുമെന്ന് തന്നെയുള്ള ആശങ്കകളാണ് ഉയര്‍ന്ന് വരുന്നത്.
ആശങ്കകൾ വെറുതെ അല്ല
അത്തരം ആശങ്കകള്‍ അസ്ഥാനത്ത് അല്ലെന്ന് വ്യക്തമാക്കുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നു. ക്ഷേത്രത്തിനുള്ള കല്ലുകള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കുകയുണ്ടായി.
ക്ഷേത്രം നിർമ്മിക്കും
മുഖ്യമന്ത്രി യോഗിയുടെ ദീപാവലി ആഘോഷവും അയോധ്യയില്‍ ആയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് പറഞ്ഞത്.
ക്ഷമയോടെ കാത്തിരിക്കൂ
ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ കുറച്ച് കാലം ക്ഷമയോടെ കാത്തിരിക്കണം എന്നാണ് യോഗി ആദിത്യനാഥ് സന്യാസിമാരോട് ആവശ്യപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഓരോ ഘടകത്തിനും അതിന്റെതായ പങ്കുണ്ട് എന്ന് ഓര്‍ത്ത് കൊണ്ട് വേണം പ്രവര്‍ത്തിക്കാനെന്നും യോഗി പ്രസംഗത്തില്‍ പറഞ്ഞു.
എന്ത് വില കൊടുക്കേണ്ടി വന്നാലും
അയോധ്യ നേതാവും മുന്‍ ബിജെപി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തിയുടെ സമാന പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗിയുടേയും രംഗപ്രവേശം. യോഗി കൂടി പങ്കെടുത്ത ലഖ്നൗവിലെ പരിപാടിയില്‍ എന്ത് വില കൊടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് വേദാന്തി പ്രഖ്യാപിച്ചിരുന്നു.
കോടതി ഉത്തരവിന് കാത്തിരിക്കില്ല
രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും അതിന് കോടതി ഉത്തരവ് വരെ കാത്തിരിക്കില്ലെന്നും വേദാന്തി പ്രഖ്യാപിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് കോടതി അനുവാദം തരികയാണ് എങ്കില്‍ നല്ലതാണെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ തങ്ങള്‍ നോക്കുമെന്നും വേദാന്തി പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് നടപ്പാക്കുമെന്നും വേദാന്തി പറഞ്ഞു.