യോഗി ആദിത്യനാഥില്‍ തുടങ്ങി രാംനാഥ് കോവിന്ദ് വരെ... ഇതാണ് ബിജെപിയുടെ ട്രംപ് കാര്‍ഡ്!!! ഞെട്ടിക്കും
ദില്ലി: എന്താണ് ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം എന്നത് എല്ലാക്കാലത്തും ചര്‍ച്ചയാണ്. ഒരേസമയം ദളിത് വിരുദ്ധതയും ദളിത് സ്‌നേഹവും എല്ലാം ബിജെപിയുടെ പലപല രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഫലിക്കാറുണ്ട്.
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുഷമയോ ശ്രീധരനോ അല്ല...!! അത് രാം നാഥ് കോവിന്ദ്...!!
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ഉത്തര്‍ പ്രദേശുകാര്‍ മാത്രമല്ല രാജ്യം മുഴുവന്‍ ഞെട്ടിപ്പോയി. ലോക്‌സഭ എംപിയായിരുന്ന ആദിത്യനാഥ് നിയമസഭയിലേക്ക് മത്സരിക്കുക പോലും ചെയ്തിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പലരേയും വെട്ടിയാണ് ആദിത്യനാഥിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.
ഏതാണ് ഇതുപോലെ തന്നെയാണ് ഇപ്പോള്‍ രാംനാഥ് കോവിന്ദ് എന്ന ദളിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമ്പോഴും സംഭവിക്കുന്നത്. അദ്വാനിയുടേയും സുഷമ സ്വരാജിന്റേയും ഒക്കെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കവേയാണ് താരതമ്യേന അത്ര പ്രശസ്തനല്ലാത്ത രാംനാഥ് കോവിന്ദ് കടന്നുവരുന്നത്.
ഉത്തര്‍ പ്രദേശ്
അടുത്തിടെയായി ബിജെപിയുടെ പരീക്ഷണ ശാലയായി മാറിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കഴിഞ്ഞ ലോക്‌സഭ, നിയമഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി അത്രയേറെ നേട്ടമുണ്ടാക്കിയ സംസ്ഥാനം. ഇപ്പോള്‍ അവിടെ നിന്ന് തന്നെ ആണ് അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും വരുന്നത്.
ബ്രാഹ്മണനും ദളിതനും
അപ്രതീക്ഷിതമായിട്ടായിരുന്നു യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ദളിത് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുക പോലും ചെയ്യാത്ത ബ്രാഹ്മണനായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി.
ദളിത് നേതാവ്
ഉത്തര്‍ പ്രദേശില്‍ നിന്ന് തന്നെയുള്ള ദളിത് നേതാവാണ് രാംനാഥ് കോവിന്ദ്. എന്നാല്‍ അദ്ദേഹത്തെ ബിജെപി മുന്നോട്ട് വയ്ക്കുന്നത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിട്ടാണ്. ബാലന്‍സിങ് നിലപാട് എന്ന രീതിയിലും ഇതിനെ ചിലര്‍ വിലയിരുത്തുന്നുണ്ട്.
ദളിത് വിരുദ്ധതയുടെ പേരില്‍
ദളിത് വിരുദ്ധതയുടെ പേരില്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ബിജെപിക്ക് സ്വാധീനമുള്ള പല മേഖലകളിലും ദളിതര്‍ ആക്രമിക്കപ്പെടുകയോ, പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യപ്പെടുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
ചീത്തപ്പേര് മാറ്റാന്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആ ചീത്തപ്പേര് മാറ്റാന്‍ കൂടി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ബിജെപി. പ്രതിപക്ഷത്ത് നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമം കൂടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
എതിരാളിയെ നിശ്ചയിക്കുമ്പോള്‍
കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്സും എല്ലാം ചേര്‍ന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വയ്ക്കും എന്നാണ് സൂചനകള്‍. എന്നാല്‍ രാംനാഥ് കോവിന്ദിനെ പോലെ ഒരാളെ ബിജെപി മുന്നോട്ട് വയ്ക്കുമ്പോള്‍ എതിരാളികള്‍ പ്രതിസന്ധിയില്‍ ആകും.
ദളിത് സ്ഥാനാർത്ഥി തന്നെ
ദളിത് വിഭാഗത്തില്‍ നിന്നല്ലാതെ ഒരു സ്ഥാനാര്‍ത്ഥി എതിരാളികളുടെ ഭാഗത്ത് നിന്ന് വരികയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അവരുടെ ദളിത് വിരുദ്ധതയെ കുറിച്ചായിരിക്കും ബിജെപിയുടെ പ്രചാരണം എന്ന് ഉറപ്പാണ്.
മായാവതിക്ക് ബദല്‍
ഉത്തര്‍ പ്രദേശില്‍ ദളിത് വാദം ഉയര്‍ത്തി മായാവതി വീണ്ടും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ നീക്കത്തിലൂടെ ബിജെപി അതിനും ഒരു തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ദളിത് നേതാവിന്റെ മുഖമായി ദേശീയ തലത്തില്‍ തന്നെ ഇനി രാംനാഥ് കോവിന്ദ് ആയിരിക്കും ഉണ്ടാവുക.
സുരക്ഷിതമായ രാഷ്ട്രീയക്കളി
ബിജെപിയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ രാഷ്ട്രീയ സൂത്രവാക്യമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഭരണ കാര്യങ്ങളില്‍ വലിയ ഇടപെടല്‍ ഉണ്ടാകാത്ത ഭരണഘടന സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാളെ മുന്നോട്ട് വയ്ക്കുന്നു. അതേ സമയം ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ പോലെ ഒരാളെ മുഖ്യമന്ത്രിയായി നിലനിര്‍ത്തുന്നു.
എങ്ങനെ പ്രതിരോധിക്കും
ഈ രാഷ്ട്രീയ നീക്കത്തില്‍ ലാഭവും മുന്‍തൂക്കവും ഇപ്പോള്‍ ബിജെപിക്ക് തന്നെയാണ്. പ്രതിപക്ഷ കക്ഷികള്‍ ഇനി ആരെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുക എന്നാണ് ഇനി അറിയാനുള്ളത്.