അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി അയോധ്യയില്‍ എത്തിച്ചേരും. പതിനൊന്നരയ്ക്കാണ് ഭൂമി പൂജ തുടങ്ങുന്നത്. പന്ത്രണ്ട് നാല്പ്പതിനാല് മുതല്‍ 32 സെക്കന്റ് നീളുന്ന മുഹുര്‍ത്തത്തിലാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുക. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവന ചെയ്ത ഈ വെള്ളിക്കട്ടി ശിലാസ്ഥാപനത്തിന് ശേഷം എസ്ബിഐയുടെ ലോക്കറിലേക്ക് മാറ്റും.
കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 175 പേര് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി അടക്കം 5 പേര്‍ക്കായിരിക്കും വേദിയില്‍ ഇരിപ്പിടമുണ്ടാവുക. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാർ ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്കായി അയോധ്യയില്‍ എത്തിച്ചിട്ടുണ്ട്. ശിലാസ്ഥാപനത്തിന് പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ശിലാസ്ഥാപനത്തിന് മുന്നോടിയായി അയോധ്യയിലെ തെരുവുകളിലും കെട്ടിടങ്ങളിലും മഞ്ഞനിറം പൂശി മനോഹരമാക്കിയിട്ടുണ്ട്. അയോധ്യയിലെ എല്ലാ വീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും.
ഭൂമിപൂജയ്ക്ക് 108 ദിവസങ്ങള്‍ക്ക് മുന്‍പ് ഏപ്രില്‍ 18ന് തന്നെ പൂജാവിധികള്‍ ആരംഭിച്ചിരുന്നു. ദിവസവും വേദപാഠം അടക്കം ക്ഷേത്രഭൂമിയില്‍ നടക്കുന്നുണ്ട്. ഇന്നലെ രാം കി പൗഡിയില്‍ ഹോമവും ആരതിയും നടന്നു. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
ദിശ സലിയന്റേത് കൊലപാതകമല്ല, പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബിജെപി നേതാവ്, പുതിയ വിവാദം