അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബർ 6ന് ആരംഭിക്കുമെന്ന് ബിജെപി എംപി, ബാബറി മസ്ജിദ് തകർത്ത ദിനം
ദില്ലി: അയോധ്യ കേസിന്റെ വാദം അവസാന ദിവസം സുപ്രീം കോടതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കെ രാമക്ഷേത്രം ഡിസംബറില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. ഡിസംബര്‍ 6ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും എന്നാണ് സാക്ഷി മഹാരാജ് അവകാശപ്പെടുന്നത്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തത് 1992 ഡിസംബര്‍ 6നാണ്. ബാബറി പളളി തകര്‍ത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മ്മാണം തുടങ്ങുക എന്നതാണ് യുക്തിപരമെന്നും സാക്ഷി മഹാരാജ് ഉന്നാവോവില് പറഞ്ഞു.
ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്നം മൂലമാണ് എന്നും സാക്ഷി മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കളും മുസ്ലീംങ്ങും ഒരുപോലെ മുന്നോട്ട് വരണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ബാബര്‍ തങ്ങളുടെ പൂര്വികന് അല്ലെന്നും അധിനിവേശക്കാരന് മാത്രമാണെന്നുമുളള യാഥാര്‍ത്ഥ്യം സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന് സ്വാമിയും രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അയോധ്യ കേസില്‍ സുപ്രീം കോടതി നടപടികള്‍ വേഗത്തിലായത് താന്‍ സമര്‍പ്പിച്ച ഹര്‍ജി കാരണമാണെന്ന് സുബ്രഹ്മണ്യന് സ്വാമി അവകാശപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നമാണെന്നും അതുകൊണ്ട് ദീപാവലി മാത്രമല്ല, രാജ്യം ഈ വര്‍ഷം മുഴുവന്‍ ആഘോഷിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെ അയോധ്യ കേസിന്റെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയാകും. നവംബര്‍ 17ന് മുന്‍പ് അയോധ്യ കേസില്‍ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.