നരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തും
ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മത്തിനും ഭൂമി പൂജയ്ക്കുമായി രാജ്യത്തെ പ്രധാന നേതാക്കളെല്ലാം എത്തുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മുഖ്യ കാര്‍മികത്വം വഹിക്കുക. ബിജെപിയുടെ മുതിര്‍ന്ന നേതാവും രാമജന്മ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ എല്‍കെ അദ്വാനി പ്രധാനമന്ത്രിക്കൊപ്പം അയോധ്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗസ്റ്റ് അഞ്ചിനാണ് ചടങ്ങ് ആലോചിക്കുന്നത്. രാജ്യത്തെ 50 വിഐപികള്‍ അന്നേദിവസം അയോധ്യയിലെത്തുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
താക്കറെയും നിതീഷും
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും അയോധ്യയിലെ തറക്കല്ലിടല്‍ കര്‍മത്തിന് സാക്ഷിയാകാനെത്തും. ആഗസ്റ്റ് അഞ്ചിനാണ് പ്രധാന ചടങ്ങ്. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യേക പൂജകളും പ്രാര്‍ഥനകളും ഇവിടെ നടക്കും.
40 കിലോയുള്ള വെള്ളി കല്ല്
40 കിലോയുള്ള വെള്ളി കല്ല് പ്രധാനമന്ത്രി സ്ഥാപിക്കും. കൊറോണ നിയന്ത്രണങ്ങളുള്ളതിനാലാണ് 50 വിഐപികളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. അയോധ്യയിലുടനീളം കൂറ്റന്‍ സിസിടിവി സ്‌ക്രീനുകള്‍ സ്ഥാപിക്കും. വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കുന്നതിനാണിത്.
ബിജെപി, ആര്‍എസ്എസ് നേതാക്കള്‍
രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കും.
തടസങ്ങള്‍ നീക്കിയത് ശിവസേന
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും അദ്ദേഹമെത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീക്കിയത് ശിവസേനയാണെന്നും അയോധ്യയിലെത്താന്‍ പ്രത്യേക ക്ഷണം ആവശ്യമില്ലെന്നും പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
നിര്‍ണായക കോടതി വിധി
ദശാബ്ദങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് അന്തിമമായത്. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ മറ്റ് എവിടെയെങ്കിലും 5 ഏക്കര്‍ നല്‍കാനും നിര്‍ദേശിച്ചു.
കൊറോണ കാരണം വൈകി
ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഒരു ട്രസ്റ്റ് ആണ്. ഇവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കവെയാണ് കൊറോണ വ്യാപനമുണ്ടായതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും. ഇതോടെ നടപടികള്‍ വൈകി. എങ്കിലും താല്‍ക്കാലിക ക്ഷേത്ര നവീകരണം ജൂണ്‍ ആദ്യവാരം നടത്തിയിരുന്നു.
കടുത്ത വിമര്‍ശനം
അതേസമയം, രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകുന്ന ബിജെപിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. രാമക്ഷേത്ര നിര്‍മാണവും കൊറോണ രോഗവുമാണ് ശരദ് പവാറിന്റെ പ്രതികരണത്തിലെ വിഷയം.
ചിലര്‍ കരുതുന്നത്
ചിലര്‍ കരുതുന്നത് രാമക്ഷേത്ര നിര്‍മാണം കൊറോണയെ അവസാനിപ്പിക്കുമെന്നാണ് എന്ന് പവാര്‍ പറഞ്ഞു. ഈ ഒരു ചിന്തയിലാണ് ഇവര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആലോചിക്കുന്നത് എന്നാണ് തോന്നുന്നത്- പവാര്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും
രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപനം അതിവേഗം നടക്കുന്നു. ജനങ്ങളുടെ സുരക്ഷ സുപ്രധാനമായ വിഷയമാണ്. എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി കൊറോണ വൈറസാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പവാര്‍ പറഞ്ഞു.
മണ്ണ് പരിശോധന
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം തുടങ്ങുമെന്നാണ് രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതീക്ഷയെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. തറക്കല്ലിടല്‍ കര്‍മത്തിന് മുമ്പ് മണ്ണ് പരിശോധന നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
10 കോടി ജനങ്ങളില്‍ നിന്ന്
സോംപുര മാര്‍ബിള്‍സ് ആണ് നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിക്കുക. രാജ്യവ്യാപകമായ പിരിവ് നടത്തി പണം കണ്ടെത്താനാണ് തീരുമാനം. നാല് ലക്ഷം പ്രദേശങ്ങളില്‍ നിന്നുള്ള 10 കോടി ജനങ്ങളില്‍ നിന്നാണ് പണം സമാഹരിക്കുക എന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു.
ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റി