424 തൂണുകൾ, രാം ലല്ലയ്ക്ക് സിംഹാസനം, ഗോശാലയും വേദ പഠനത്തിന് സ്കൂളും, അയോധ്യയിലെ രാമക്ഷേത്രം ഇങ്ങനെ
ദില്ലി: അയോധ്യയയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് അന്ത്യമായിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും എന്നാണ് സൂചന. മകര സംക്രാന്തി ദിനത്തില്‍ ആകും രാമക്ഷേത്രത്തിനുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുക. സുപ്രീം കോടതി ഉത്തരവ് പ്രകാരമുളള ട്രസ്റ്റ് രൂപീകരിക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു.
എന്തിന് മുസ്ലീംങ്ങള്‍ക്ക് പകരം ഭൂമി കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു? എന്തുകൊണ്ട് വീതിച്ചില്ല?
രാമക്ഷേത്ര പ്രക്ഷോഭത്തിലുളള വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ തന്നെ അയോധ്യയില്‍ ശിലാസ്ഥാപനം നടത്തിയിരുന്നു. മാത്രമല്ല നിര്‍മ്മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിക്കുകയും അവയില്‍ കൊത്ത് പണികള്‍ തുടങ്ങുകയും ചെയ്തിരുന്നു. പ്രശസ്ത ആര്‍കിടെക്ട് ആയ ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്യുന്നത്. ഇത് വിഎച്ച്പി നേരത്തെ രൂപകല്പന ചെയ്തതിന് സമാനമായിരിക്കും.
കര്‍സേവക് പുരത്ത് നൂറ് കണക്കിന് കൊത്തിയ ചുവന്ന ശിലകള്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. ഇവ നിര്‍മ്മാണ സ്ഥലത്തേക്ക് എത്തിക്കേണ്ട താമസമേ ഉളളൂ. ഓരോ കല്ലിലും ജയ് ശ്രീ റാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദഗ്ധരായ തൊഴിലാളികള്‍ കല്ലില്‍ കൊത്ത് പണി ചെയ്യുന്നതിനായി എത്തിയിട്ടുളളത്.
200ഓളം തൊഴിലാളികളാണ് ദിനംപ്രതി രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജോലി ചെയ്യുന്നത്. 75 ശതമാനം ജോലികളും പൂര്ത്തായായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി രാമക്ഷേത്രം നിര്‍മ്മിക്കാനുളള ജോലികള്‍ ഇവിടെ നടന്ന് വരികയാണ്. ചുമരിനുളളതും മേല്ക്കൂരയ്ക്കുളളതും തൂണിനുളളതുമായുളള പണികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ക്ഷേത്ര സമുച്ചയത്തില്‍ ഒരു ഗോശാല കൂടിയുണ്ടാകും. കൊത്ത് പണി ചെയ്ത 424 തൂണുകളുളള സമുച്ചയും 16 അടി ഉയരത്തിലായിരിക്കും. രാംലല്ലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ സിംഹാസനവും ക്ഷേത്രത്തിലുണ്ടാകും. സീത രസോയി, ധരംശാല, ഭജന പാടുന്നതിനുളള മണ്ഡപം, കുട്ടികളെ വേദം പഠിപ്പിക്കാനുള്ള സ്കൂള്‍ എന്നിവയും നിര്‍മ്മിക്കും.