രണ്ട് കോടിയുടെ ഭൂമി വാങ്ങിയത് 18.5 കോടിക്ക്; രാമക്ഷേത്രത്തിന്റെ പേരിൽ വൻതട്ടിപ്പെന്ന് ആരോപണം
മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണ്
ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്രട്രസ്റ്റ് ഭൂമി ഇടപാടിൽ അഴിമതി നടത്തിയതായി സമാജ്വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ആരോപിച്ചു. കോടികളുടെ തട്ടിപ്പാണ് ട്രസ്റ്റ് നടത്തിയതെന്നാണ് ആരോപണം. രണ്ട് കോടിയുടെ രൂപയുടെ ഭൂമി ട്രസ്റ്റ് വാങ്ങിയത് 18.5 കോടി രൂപയ്ക്കാണെന്നാണ് ആരോപണം.
മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണ്. രണ്ട് ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ പറഞ്ഞു.
"മാർച്ച് 18 രാത്രി 7.10-ന് രണ്ടുകോടി രൂപ നൽകി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങുകയായിരുന്നു. 17 കോടി രൂപ ആർടിജിഎസ് ആയി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ അക്കൗണ്ടിലേക്ക് അയച്ചു." തേജ് നാരായൺ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാന ആരോപണവുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും തെളിവുകളും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. രാമക്ഷേത്രനിർമാണത്തിനായി 2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് രൂപവത്കരിച്ചത്.
Recommended Video
തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍
കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു. എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന് മഹാത്മ ഗാന്ധിയെ കൊന്നത് ഞങ്ങളാണെന്ന് അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ് പറഞ്ഞു.
എത്നിക് ഗ്ലാമറസ് ലുക്കിൽ ജാക്വുലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം