പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്; 6 പ്രധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍
ദില്ലി: വളരെ അപൂര്‍വം നേതാക്കള്‍ക്കേ ഇത്തരം രാഷ്ട്രീയ ജീവിതമുണ്ടാകൂ. കേന്ദ്രത്തില്‍ ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും മന്ത്രിപദവി ലഭിക്കുക. ഏത് മുന്നണി വന്നാലും അതിനൊപ്പം നില്ക്കുക- തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയമായിരുന്നു രാം വിലാസ് പാസ്വാന്റേത്. അഞ്ച് പ്രധാനമന്ത്രിമാരുടെ മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. നാല് വ്യത്യസ്ഥ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ വേളയിലും പാസ്വാന് അവര്‍ക്കൊപ്പമെല്ലാമുണ്ടായിരുന്നു.
1969 ല്‍ തുടങ്ങിയ പാര്‍ലമെന്ററി ജീവിതം വര്‍ഷം 50 പിന്നിട്ടു മുന്നോട്ട് പോകവെ അടുത്തിടെയാണ് അനാരോഗ്യ ലക്ഷണങ്ങള്‍ പാസ്വാന് കണ്ടത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് മരണം. പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കാര്യങ്ങള്‍ ....
ആറ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍
1990കളില്‍ കേന്ദ്ര ഭരണത്തില്‍ അസ്ഥിരത നിറഞ്ഞുനിന്നിരുന്നു. ബിജെപി രൂപീകരിച്ച സഖ്യസര്‍ക്കാരില്‍ മൂന്ന് തവണ മന്ത്രിയായി രാം വിലാസ് പാസ്വാന്. ബിഹാറിലെ ഹാജിപൂരില്‍ നിന്നുള്ള എംപിയായിരുന്ന അദ്ദേഹം. ആറ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. നാല് വിവിധ സഖ്യത്തിലും.
ഇതായിരുന്നു വഴി
വിപി സിങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദേശീയ മുന്നണി സര്‍ക്കാരില്‍ പാസ്വാന് മന്ത്രിയായിരുന്നു. എച്ച്ഡി ദേവഗൗഡയും ഐകെ ഗുജ്റാളും പ്രധാനമന്ത്രിമാരായ ഐക്യമുന്നണിയിലും പാസ്വാനുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ് പേയിയും ഇപ്പോള്‍ നരേന്ദ്ര മോദിയും നയിക്കുന്ന എന്‍ഡിഎയിലും അദ്ദേഹം മന്ത്രിയായി. മന്മോഹന് സിങ് നയിച്ച യുപിഎയിലും പാസ്വാനുണ്ടായിരുന്നു.
പ്രമുഖ ദളിത് നേതാവ്
ബിഹാറിലെ പ്രമുഖനായ ദളിത് നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എങ്ങനെ നേടണമെന്ന് വ്യക്തമായി അറിയുന്ന നേതാവ്. എട്ട് തവണ ലോക്സഭാ എംപിയായിരുന്നു. 50 വര്‍ഷം ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കുക എന്നത് നിസാര കാര്യമല്ല. മുന്നണികളും നേതാക്കളും മാറി വന്നപ്പോഴും പാസ്വാന് തന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിച്ചു.
പഴയ സോഷ്യലിസ്റ്റ്
ബിഹാറിലെ സംവരണ മണ്ഡലമായ അലോലിയില്‍ നിന്ന് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റിലാണ് 23ാം വയസില്‍ പാസ്വാന് നിയമസഭയിലെത്തിയത്. ജയപ്രകാശ് നാരായന്റെ പ്രസ്ഥാനം ശക്തിപ്പെടുന്നതിന് മുമ്പായിരുന്നു ഇത്. സ്വന്തം നാട് ഉള്‍പ്പെടുന്ന മണ്ഡലമായിരുന്നു അലോലി. 1969ലായിരുന്നു ആദ്യജയം.
പോലീസ് ഉദ്യോഗം രാജിവച്ചു
അതേ വര്‍ഷം തന്നെയാണ് ബിഹാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ചതും. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി. പോലീസ് ഓഫീസര്‍ പദവി ഒഴിവാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു പാസ്വാന്. സര്‍ക്കാര്‍ ജോലിയേക്കാള്‍ നല്ലത് രാഷ്ട്രീയമാണെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. 1972ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. പിന്നീടാണ് ലോക്ദളില്‍ ചേര്‍ന്നത്. അടിയന്തരാവസ്ഥക്കെതിരെ രംഗത്തിറങ്ങിയ നേതാക്കള്‍ക്കൊപ്പം പാസ്വാനുമുണ്ടായിരുന്നു.
1977 മുതല്‍ ദില്ലിയിലേക്ക്
ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി 1977ലാണ് ഹാജിപൂരില്‍ നിന്ന് മല്‍സരിച്ചത്. 1990കളില്‍ കേന്ദ്രത്തില്‍ അധികാരം മാറ്റങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ച വേളയിലെല്ലാം നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു പാസ്വാന്റെത്. 1983ല്‍ ദളിത് സേന എന്ന സംഘടനയുണ്ടാക്കി. ഇതാണ് പിന്നീട് ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) ആയി 2000ത്തില്‍ മാറിയത്.
ഗുജറാത്ത് കലാപവും രാജിയും
വാജ്പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന പാസ്വാന് ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2002ല്‍ രാജിവച്ചു. 2004ല്‍ മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ മന്ത്രിയായി. തന്റെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പൂര്‍ണമായി മാറ്റിവച്ചുകൊണ്ടായിരുന്നു യുപിഎയുടെ ഭാഗമായത്. അതിനിടെ 2009ല്‍ ഹാജിപൂരില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും രാജ്യസഭ വഴി വീണ്ടും പാര്‍ലമെന്റിലെത്തി. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നു. മകന് ചിരാഗ് പാസ്വനും ഈ വേളയില്‍ ജയിച്ച് പാര്‍ലമെന്റിലെത്തി.
ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ