തറാവീഹ് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുസ്ലീം പണ്ഡിതർക്ക് നേരെ ആക്രമണം! ക്രൂരമായി തല്ലിച്ചതച്ചു
മൗലാന അസറുൽ ഇസ്ലാം, സഹോദരൻ മൗലാന ഇമ്രാൻ എന്നിവരെയാണ് ആയുധങ്ങളുമായെത്തിയ അക്രമിസംഘം ക്രൂരമായി മർദ്ദിച്ചത്.
റാഞ്ചി: തറാവീഹ് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുസ്ലീം പണ്ഡിതർക്ക് നേരെ ആക്രമണം. റാഞ്ചി നാഗ്രി സ്വദേശികളായ മൗലാന അസറുൽ ഇസ്ലാം, സഹോദരൻ മൗലാന ഇമ്രാൻ എന്നിവരെയാണ് ആയുധങ്ങളുമായെത്തിയ അക്രമിസംഘം ക്രൂരമായി മർദ്ദിച്ചത്.
ജൂൺ പത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ഇരുപതോളം പേരടങ്ങിയ അക്രമിസംഘം വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് മുസ്ലീം പണ്ഡിതരായ ഇരുവരോടും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മുസ്ലീം മത വിശ്വാസികളായ ഇരുവരും അതിനു തയ്യാറായില്ല. ഇതോടെ കലിപൂണ്ട അക്രമിസംഘം വടിയും ആയുധങ്ങളുമായി സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു.
വീട്ടിലേക്ക് മടങ്ങുമ്പോൾ...
മുസ്ലീം പണ്ഡിതരായ സഹോദരന്മാർ അഗ്രു ഗ്രാമത്തിലെ പള്ളിയിലാണ് തറാവീഹ് നമസ്കാരത്തിന് പോയിരുന്നത്. രാത്രി പത്ത് മണിയോടെ പള്ളിയിൽ നിന്നും നയാസാറി ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം വടിയും ഹോക്കിസ്റ്റിക്കും ഉപയോഗിച്ച് ഇരുവരെയും തല്ലിച്ചതച്ചു. ജയ് ശ്രീറാം വിളിക്കൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനം.
ഓടിരക്ഷപ്പെട്ടു...
സഹോദരന്മാരെ റോഡിലിട്ട് തല്ലിച്ചതച്ചിട്ടും കണ്ടുനിന്നവരാരും തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ മൗലാന ഇമ്രാൻ അക്രമികളിൽ നിന്നും ഓടിരക്ഷപ്പെട്ടു. എന്നാൽ രക്ഷപ്പെടാൻ കഴിയാതിരുന്ന മൗലാന അസറുൽ ഇസ്ലാമിന് മർദ്ദനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘം ഇരുവരെയും അതിക്രൂരമായി മർദ്ദിച്ചെന്നാണ് പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകനായ ശദാബ് അൻസാരി മാധ്യമങ്ങളോട് പറഞ്ഞത്.
പരാതി...
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന മൗലാന അസറുൽ ഇസ്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, സഹോദരങ്ങളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി നാഗ്രി പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് രാം നാരായൺ സിങ് പറഞ്ഞു. ഇതരമതത്തിലെ ഒരു ദൈവവചനം ഉരുവിടാൻ ആവശ്യപ്പെട്ടായിരുന്നു അക്രമികളുടെ മർദ്ദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീംങ്ങൾക്ക് നേരെ...
ജാർഖണ്ഡിലെ മുസ്ലീം മതവിശ്വാസികൾ നിരന്തരം ആക്രമിക്കപ്പെടുന്നത് ഇതിന് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുണ്യമാസമായ റമദാനിൽ പോലും മുസ്ലീംങ്ങൾക്ക് നേരെ പലവിധത്തിലുള്ള ആക്രമണങ്ങളും അരങ്ങേറിയിരുന്നു. മെയ് 25ന് നോമ്പ് തുറയ്ക്ക് പിന്നാലെ നിരവധി മുസ്ലീം വീടുകൾ ആക്രമിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഇരുപതോളം മുസ്ലീം കുടുംബങ്ങളാണ് റാഞ്ചിയിൽ നിന്ന് പലായനം ചെയ്തത്.