ദേശീയ ബദലിന് രാഹുൽ വേണം, ബീഹാറടക്കം 5 ഇടത്ത് തിരഞ്ഞെടുപ്പ്, പ്രതീക്ഷ രാഹുലിൽ! കത്തയച്ച് ചെന്നിത്തല
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ആ നിരയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും. കഴിഞ്ഞ വര്‍ഷം രാഹുല്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയാ ഗാന്ധിയുടെ കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വീണ്ടും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ സോണിയ തുടരാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശദാംശങ്ങള്‍ ഇങ്ങനെ...
തീരുമാനം മാറ്റാതെ രാഹുൽ
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെയുളള കാലത്തേക്ക് താല്‍ക്കാലികമായാണ് 2019ല്‍ സോണിയാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് സമ്മതം മൂളിയിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കാനുളള ധൈര്യം പാര്‍ട്ടിക്കില്ല.
തനിച്ചുളള പോരാട്ടം
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ചൈനീസ് ആക്രമണത്തിലും കേന്ദ്ര സര്‍ക്കാരിനെ ഏറെക്കുറെ ഒറ്റയ്ക്കാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്. ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ കോണ്‍ഗ്രസിനെ നയിക്കാൻ വേണ്ടത് രാഹുല്‍ ഗാന്ധി തന്നെയാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വിലയിരുത്തല്‍. കഴിഞ്ഞ ഒരു വർഷമായി ഈ ആവശ്യം ഉയരുന്നുണ്ട്.
രാജിക്കത്ത് പിന്‍വലിച്ചാല്‍ മാത്രം മതി
ശശി തരൂര്‍ എംപിയും കെസി വേണുഗോപാലും അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റേത് നേതാവിനെക്കാളും സജീവമാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം അധ്യക്ഷനാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാഹുല്‍ തയ്യാറാണെങ്കില്‍ രാജിക്കത്ത് പിന്‍വലിച്ചാല്‍ മാത്രം മതിയെന്നാണ് തരൂര്‍ പ്രതികരിച്ചത്.
ദേശീയ തലത്തില്‍ ബദല്‍
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേ ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ബദല്‍ രൂപീകരിക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്നാണ് കത്തില്‍ ചെന്നിത്തല ആവശ്യപ്പെടുന്നത്.
Recommended Video
ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കണം
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസിനെ നയിക്കണം എന്നാണ് സാധാരണ പ്രവര്‍ത്തകര്‍ അടക്കം ആഗ്രഹിക്കുന്നത്. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കോണ്‍ഗ്രസിനെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ട് പോകാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് സാധിക്കും. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കണമെന്നും പ്രതീക്ഷ രാഹുലിൽ ആണെന്നും ചെന്നിത്തല കത്തില്‍ പറയുന്നു
വരുന്ന 5 തിരഞ്ഞെടുപ്പുകൾ
ബീഹാര്‍ അടക്കം 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ 9 മാസം മാത്രം ബാക്കിയുളള സാഹചര്യത്തിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണെന്നാണ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു എന്ന് പറയാന്‍ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ദി ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാചകങ്ങളും കത്തില്‍ ചെന്നിത്തല ഉദാഹരിക്കുന്നുണ്ട്.
ഒരു കാരണവശാലും അനുവദിക്കരുത്
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ ഭരണഘടനയും, പാര്‍ലമെന്ററി ജനാധിപത്യവും ഫെഡറലിസവും സാമ്പത്തിക രംഗവും തകര്‍ച്ചയിലാണ്. രാജ്യത്തെ മതനിരപേക്ഷരും സമാധാനം ആഗ്രഹിക്കുന്നവരും ലിബറലുമായ പൗരന്മാരില് നിരാശ ബാധിച്ചിരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത് എന്നും രാഹുല്‍ ഗാന്ധിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.
രാഹുലിന്റെ ഇടപെടല്‍
പണവും അധികാരവും ഉപയോഗിച്ച് മോദി-അമിത് ഷാ സഖ്യം ജനാധിപത്യത്തിന്റെ പ്രാഥമിക മൂല്യങ്ങളെ പോലും അട്ടിമറിച്ചിരിക്കുകയാണ്. മധ്യപ്രദേശിലേയും കര്‍ണാടകത്തിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അത്തരത്തില്‍ അട്ടിമറിച്ചു. രാഹുലിന്റെ ഇടപെടല്‍ കാരണം രാജസ്ഥാനില്‍ അട്ടിമറി ശ്രമം വിജയിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
രാഹുൽ തിരിച്ച് വരണം
ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരമായ നിരവധി പേരാണ് കോണ്‍ഗ്രസ് വിട്ട് പോകുന്നത്. ഈ പ്രശ്നത്തില്‍ ഇടപെടല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. അനാരോഗ്യം ഉളളപ്പോഴും സോണിയാ ഗാന്ധി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ വക്രബുദ്ധിയേയും ശക്തിയേയും നേരിടാന്‍ രാഹുലിനെ പോലെ ചുറുചുറുക്കുളള നേതാവ് വേണമെന്നും അതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.