ജ്യോതിഷം ശാസ്ത്രത്തിലും വലുത്, ആദ്യ ന്യൂക്ലിയർ പരീക്ഷണം കണാദന്റെത്! മോദിയുടെ മന്ത്രിയുടെ കണ്ടെത്തൽ!
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവ വിഭവ ശേഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ പഴയ ചില പ്രസ്താവനകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍. ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയായിരുന്ന നിഷാങ്ക് മുന്‍പ് പറഞ്ഞിട്ടുളളത് ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ ഒന്നുമല്ല എന്നാണ്.
ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്നത്തെ മന്ത്രിയുടെ പരിഹാസ്യമായ പരാമര്‍ശം. ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രം എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ജ്യോതിഷത്തിന് മുന്നില്‍ ആധുനിക ശാസ്ത്രം കുളളനാണ് എന്നും ലോക്‌സഭയില്‍ ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ വിചിത്രമായ അവകാശവാദങ്ങള്‍ ഇനിയുമുണ്ട്. പുരാണകാലഘട്ടം മുതല്‍ക്കേ ഇന്ത്യയില്‍ ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും നിലനിന്നിരുന്നു എന്ന മോദിയുടെ പ്രസ്താവനയെ ഇദ്ദേഹം അനുകൂലിച്ചിരുന്നു. എന്ന് മാത്രമല്ല ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ പുരാതന കാലത്ത് നടന്നിട്ടുണ്ടെന്ന് വരെ പറഞ്ഞ് കളഞ്ഞു.
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദന്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയത് എന്നാണ് നിഷാങ്കിന്റെ വാദം. രണ്ടാകും മുന്‍പുളള ഉത്തര്‍ പ്രദേശിലെ പ്രധാന ബിജെപി നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ആര്‍എസ്എസിന്റെ സരസ്വതി ശിശുമന്ദിറില്‍ അധ്യാപകനായിരുന്നു. നേരത്തെ പ്രകാശ് ജാവദേക്കര്‍ കൈയാളിയ മാനവ വിഭവ ശേഷി വകുപ്പിലേക്കാണ് നിഷാങ്കിന്റെ വരവ്.