വിഷ്ണുവിന്റെ അവതാരം.... ലോകം നന്നാക്കണം, ഓഫീസിലേക്ക് വരില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥൻ...
ഗാന്ധിനഗർ: ഓഫീസിൽ ഹാജരാകാത്തതിന് വിചിത്ര വാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം മുമ്പ് ഓഫീസിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് അമ്പതു കാരനായ ഫെഫാറിന്റെ വിചിത്ര വാദം. വിഷ്ണുവിന്റെ അവതാരമായ കൽക്കിയാണ് ഞാൻ അതുകൊണ്ട് തന്നെ ഓഫീസിലെത്താൻ കഴിയില്ലെന്നാണ് ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫാര്‍ അറിയിച്ചത്.
2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്ന് വെളിപാടുണ്ടാകുന്നത്. ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി താന്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഓഫീസിൽ ഹാജരാകാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി കൊടുത്ത കത്തിൽ പറയുന്നു. നോട്ടീസും അതിനുള്ള മറുപടിയും സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നാണ് ഫെഫാറിന്റെ ചോദ്യം.
കഴിഞ്ഞ എട്ട് മാസമായി ഫെഫാർ പതിനാറ് ജിവസം മാത്രമാണ് വഡോദരയിലെ ഓഫീസിൽ ഹാജരായത്. ഗസറ്റഡ് ഓഫീസറാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ഓഫീസിലെ പല പ്രവർത്തനത്തെയും ഇദ്ദേഹത്തിന്റെ അസാനിധ്യം ബാധിക്കുന്നുണ്ട്. ഇതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിനുള്ള മറുപടി ഉദ്യോഗസ്ഥരെ അടക്കം ഞെട്ടിക്കുകയായിരുന്നു.