രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!
കേന്ദ്ര മന്ത്രിസഭയില്‍ എല്‍ജെപി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് പാസ്വാന്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഏത് വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക എന്നത് പ്രഖ്യാപിച്ചിട്ടില്ല. എന്നും ജയിക്കുന്ന മുന്നണിക്കൊപ്പം നില്‍ക്കുന്ന പാസ്വാന് കണക്കുകള്‍ ഒരിക്കലും പിഴയ്ക്കാറില്ല. ഇത്തവണ മകനും കൂടി സീറ്റ് നല്‍കി വിജയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
പാസ്വാന്‍ മന്ത്രസ്ഥാനത്തെത്തുമ്പോള്‍ വിജയങ്ങളുടെ വലിയൊരു ചരിത്രം തന്നെ പറയാനുണ്ട്. ഇത്തവണ ബീഹാറിന്റെ ദളിത് മുഖമായിട്ടാണ് പാസ്വാന്‍ ദേശീയ രാഷ്ട്രീയത്തിലേക്കും മോദി സര്‍ക്കാരിലേക്കും എത്തുന്നത്. അതേസമയം വിവാദങ്ങളിലും മോദി സര്‍ക്കാരിനൊപ്പം അടിയുറച്ച് നിന്ന പാരമ്പര്യം കഴിഞ്ഞ അഞ്ച് വര്‍ഷമായി പാസ്വാനൊപ്പമുണ്ട്.
തുടക്കം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍
ദളിത് രാഷ്ട്രീയത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിട്ടാണ് പാസ്വാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംപിടിച്ചത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിട്ടാണ് പാസ്വാന്റെ രാഷ്ട്രീയ പ്രവേശനം. ആ വര്‍ഷം തന്നെ ബീഹാര്‍ നിയമസഭയിലേക്ക് പാസ്വാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹം ജയപ്രകാശ് നാരായണനുമായി അടുപ്പമുണ്ടാക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പാസ്വാനും പങ്കാളിയായിരുന്നു. ഇതാണ് പാസ്വാന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത്.
അടിയന്തരാവസ്ഥകാലം
1974ല്‍ തന്നെ പാസ്വാന്‍ ലോക്ദളിന്റെ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയിരുന്നു. അടിയന്തരാവസ്ഥകാലത്ത് പാസ്വാന്‍ തടവിലാക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് പാര്‍ലമെന്റിലേക്ക് പാസ്വാന്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 4.24 ലക്ഷം വോട്ടുകള്‍ക്കാണ് ഹാജിപൂരില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഗിന്നസ് റെക്കോര്‍ഡായിരുന്നു.
വിജയങ്ങളുടെ തുടര്‍ക്കഥ
1980 മുതല്‍ 2004 വരെ തുടര്‍ ജയങ്ങളാണ് പാസ്വാന് പിന്നീട് ഉണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമുന്നത സ്ഥാനം പാസ്വാന് ലഭിച്ചതും ഈ വിജയങ്ങളിലൂടെയാണ്. 1983ല്‍ പാസ്വാന്‍ രൂപീകരിച്ച ദളിത് സേന വലിയ സ്വാധീനം ഈ വിഭാഗങ്ങള്‍ക്കിടയില്‍ ചെലുത്തിയിരുന്നു. 1989ലാണ് പാസ്വാന്‍ കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. വിപി സിംഗ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു പാസ്വാന്‍. 1996ല്‍ അദ്ദേഹം റെയില്‍വേ മന്ത്രിയായി. പിന്നീട് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മന്ത്രിയായും പാസ്വാന്‍ തിളങ്ങിയിരുന്നു.
ജനതാദളില്‍ നിന്ന് രാജി
പാസ്വാന്‍ 2000ത്തോടെ ജനതാദളില്‍ നിന്ന് അകലുകയും രാജിവെക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹം ലോക് ജനശക്തി പാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ പാര്‍ട്ടിയായി എല്‍ജെപി ശക്തിപ്പെടുന്നതാണ് പിന്നീട് കണ്ടത്. 2004ല്‍ പാസ്വാന്റെ പാര്‍ട്ടി യുപിഎയുടെ ഭാഗമായി. എന്‍ഡിഎയ്‌ക്കൊപ്പം അഞ്ച് വര്‍ഷം ഭരിച്ച പാസ്വാന്‍ രണ്ട് വിഭാഗത്തോടും എതിര്‍പ്പില്ലാത്തയാളാണ്. യുപിഎ സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിപദവും ലഭിച്ചിരുന്നു. 2002ല്‍ ഗുജറാത്ത് കലാപകാലത്ത് എന്‍ഡിഎ വിട്ടതും പാസ്വാനെ വ്യത്യസ്തനാക്കിയിരുന്നു.
മോദിക്കൊപ്പം കൈകോര്‍ത്തു
എന്‍ഡിഎയില്‍ എത്തുന്ന ആദ്യ ദളിത് നേതാവെന്ന നേട്ടവും പാസ്വാനുള്ളതാണ്. പതിയെ അദ്ദേഹം മോദിയുമായി അടുക്കുന്നതാണ് കണ്ടത്. 2009ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ നിന്നാണ് എന്‍ഡിഎയിലേക്ക് പാസ്വാന്‍ മടങ്ങിയെത്തിയത്. ഇത് വന്‍ നേട്ടത്തിനാണ് ബീഹാറില്‍ അദ്ദേഹത്തിന് വഴിയൊരുക്കിയത്. മോദി തരംഗത്തിനൊപ്പം എല്‍ജെപിയും 2014ല്‍ നേട്ടമുണ്ടാക്കി. പാസ്വാന്‍ മന്ത്രിയാവുകയും ചെയ്തു. പിന്നീട് മോദിയുമായി അദ്ദേഹം കൂടുതല്‍ അടുപ്പം സ്ഥാപിക്കുന്നതാണ് കണ്ടത്. എന്‍ഡിഎയുടെ ദളിത് മുഖമായിട്ടാണ് പാസ്വാന്‍ അറിയപ്പെടുന്നത്.
മോദി മന്ത്രിസഭയിലെ ടോപ് ഫോര്‍ ആരായിരിക്കും, 5 പേര്‍ക്ക് സാധ്യത, എല്ലാം പ്രമുഖര്‍!!