ലോക്സഭയിൽ ബിജെപി എംപിമാരും രമ്യ ഹരിദാസും തമ്മിൽ ഇന്നും കൈയ്യാങ്കളി
ദില്ലി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം കൈയ്യാങ്കളിയില്‍ എത്തി. ദില്ലി കലാപത്തെകുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യമായിരുന്നു ഇന്നും കൈയ്യാങ്കളിയില്‍ വരെ എത്തിയത്. വനിത എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എംപിയും ബിജെപി എംപിമാരും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്.
Recommended Video
കഴിഞ്ഞ ദിവസവും പാര്‍ലമെന്റില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. ദില്ലി കലാപത്തെക്കുറിച്ച് ഇന്ന് ചര്‍ച്ചക്ക് തയ്യാറാവണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഹോളി അവധിക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ഹോളിക്ക് ശേഷം ദില്ലി വിഷയത്തില്‍ ചര്‍ച്ച
ജനങ്ങള്‍ സൗഹൃദത്തോടെ ഹോളി ആഘോഷിക്കട്ടേയെന്നും ഹോളി അവധിക്ക് ശേഷം മാര്‍ച്ച് 11 ന് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു സ്പീക്കര്‍ പറഞ്ഞത്. പിന്നാലെ അദ്ദേഹം ബില്‍ അവതരണത്തിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷിനേതാവായ അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ വിലക്ക് മറികടന്ന് ഭരണപക്ഷ എംപിമാരുടെ ഭാഗത്തേക്ക് പോകുകയും സ്പീക്കറുടെ ചേംബറിലേക്ക് കടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് ബിജെപി എംപിമാരും രംഗത്തിറങ്ങിയത്.
രമ്യ ഹരിദാസിന് നേരെ കൈയ്യേറ്റം
പ്രതിപക്ഷത്തെ തടയാന്‍ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി വനിത എംപിമാര്‍ നടുത്തളത്തിനിറങ്ങി. ഇതാണ് രമ്യ ഹരിദാസും ബിജെപി എംപിമാരും തമ്മില്‍ കൈയ്യാംകളിയിലേക്ക് നയിച്ചത്. നടുത്തളത്തിലിറങ്ങിയ ഭരണപക്ഷ എംപിമാരുടെ പ്രതിരോധത്തെ മറികടക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ബിജെപി എംപി, രമ്യ ഹരിദാസിനെ പിടിച്ചുവെക്കാന്‍ ശ്രമിച്ചത്. രമ്യ ഹരിദാസ് കുതറി മാറി. ഇത് ശരിക്കും കൈയ്യാങ്കളിയിലാണ് അവസാനിച്ചത്.
രമ്യയുടെ പ്രതികരണം
പാര്‍ലമെന്റിലെ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രമ്യ ഹരിദാസ് രംഗത്തെത്തി. ദില്ലിയില്‍ പാര്‍ലമെന്റിന് പുറത്ത് എന്താണോ സംഭവിക്കുന്നത് അത് തന്നെ പാര്‍ലമെന്റിനകത്തും സംഭവിക്കുമോയെന്ന് ആശങ്കയുണ്ടെന്നായിരുന്നു എംപിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രമ്യ ഹരിദാസ് ഇക്കാര്യം പറഞ്ഞത്.
'കഴിഞ്ഞ ദിവസം പറഞ്ഞതുപൊലെ ദില്ലി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോളി കഴിഞ്ഞ് ചര്‍ച്ചയ്‌ക്കെടുക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഹോളിയല്ലല്ലോ രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ടത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കറോട് വീണ്ടും ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം സഭയില്‍ ബില്ല് പാസാക്കി. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് ബില്ല് പാസാക്കിയത്.
ഞങ്ങള്‍ സ്പീക്കറുടെ അടുത്തേക്ക് പോയി. പിന്നാലെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ബിജെപി എംപിമാര്‍ തടയുകയായിരുന്നു. മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ല, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്താന്‍ പറ്റുന്നില്ല. എല്ലായിടത്തും പാലിക്കപ്പെടേണ്ട ജനാധിപത്യം പാര്‍ലമെന്റില്‍ പോലും പാലിക്കപ്പെടുന്നില്ല. ദില്ലിയില്‍ എന്താണോ നടന്നത് അത് പാര്‍ലെമെന്റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കയാണ്.' രമ്യ ഹരിദാസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സംഭവിച്ചത്
കഴിഞ്ഞ ദിവസവും ബിജെപി എംപിമാരും രമ്യ ഹരിദാസും പ്രശ്‌നം ഉടലെടുത്തിരുന്നു. കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നോട്ടീസ് സ്പീക്കര്‍ നോട്ടീസ് തള്ളി. പിന്നാലെ പ്രതിഷേധ ബാനറുകളുമായി ഭരണപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിലേക്ക് പോയ ഗൗരവ് ഗൊഗോയ്, മണിക്ക ടാഗോര്‍, ഹൈബി ഈഡന്‍ എന്നിവരെ ബി.ജെ.പി എം.പിമാര്‍ തള്ളി. ഇതിനിടെ പ്രതിഷേധവുമായി സ്പീക്കറുടെ ഇരിപ്പിതത്തിലേക്ക് പോയ രമ്യ ഹരിദാസിനെ സഭയിലെ ബി.ജെ.പി വനിത അംഗങ്ങള്‍ തടയുകയായിരുന്നു.സംഭവത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
രമ്യ ഹരിദാസിന്റെ പരാതി
ബിജെപി എംപി ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നീ ബിജെപി എംപിമാരാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. തന്നെ ബിജെപി എംപിമാര്‍ ശാരീരികമായി അക്രമിച്ചെന്നും പിന്നാക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും ചോദിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടികരയുകയും ചെയ്തിരുന്നു.
സഭ നിര്‍ത്തി വെക്കുന്നു
ഇന്ന് രാവിലെ ദില്ലി കലാപത്തെതുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. രാജ്യസഭ രണ്ട് മണിവരേയും ലോക്സഭ 12 മണിവരേയുമാണ് നിര്‍ത്തിവെച്ചത്. 12 മണിക്ക് ശേഷം പുനരാരംഭിച്ച ലോകസഭ നടപടികള്‍ നാല് മിനിറ്റിന് ശേഷം രണ്ടാമതും നിര്‍ത്തി വെക്കുകയുമായിരുന്നു. ഉച്ച തിരിഞ്ഞ് വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് ദില്ലി വിഷയം ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പറയുന്നത്.