സോണിയാ ഗാന്ധി രാജിവെക്കുമോ? റിപ്പോർട്ടുകൾക്ക് സുർജേവാലയുടെ മറുപടി, കോൺഗ്രസിനെ ഉലച്ച് 'കത്ത്'!!
ദില്ലി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാകുന്നത്. ഇതിനിടെ സോണിയാ ഗാന്ധി സ്ഥാനമൊഴിയാമെന്ന നിലപാടിലെത്തിയതായി പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സോണിയാ ഗാന്ധിയ്ക്ക് കോൺഗ്രസ് നേതാക്കൾ അയച്ചിട്ടുള്ള കത്തിൽ 300 ഓളം കോൺഗ്രസ് നേതാക്കൾ ഒപ്പുവെച്ചതായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സഞ്ജയ് ഝാ ട്വിറ്ററിൽ കുറിച്ചിരുന്നു.

റിപ്പോർട്ട് തള്ളി
സോണിയാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ സത്യാവസ്ഥ വെളിപ്പെടുത്തി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. സോണിയാഗാന്ധി കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞാണ് സുർജേവാല രംഗത്തെത്തിയിട്ടുള്ളത്. സുർജേവാലയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പിന്മാറാതെ രാഹുലും പ്രിയങ്കയും
കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്കില്ലെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് നേതാക്കളുടെ കത്ത് ചർച്ചയുടെ ചൂട് വർധിപ്പിക്കുമെന്നും ഉറപ്പാണ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിയെ അനൂകൂലിച്ചുകൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തിയിട്ടുള്ളത്. നാളെ യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരികയുള്ളൂ.

സോണിയയ്ക്ക് കത്ത്
കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ്ണമായ പൊളിച്ചെഴുത്ത് വേണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ 23 മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകിയിരുന്നു. പാർട്ടിയ്ക്ക് മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുക, ബ്ലോക്ക് തലം മുതൽ എഐസിസി തലം വരെയുള്ള സുതാര്യമായ തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വതന്ത്ര അതോറിറ്റി, ഇതിന് പുറമേ പാർലമെന്ററി ബോർഡ് രൂപീകരണം എന്നിങ്ങനെ ആറ് സുപ്രധാന ആവശ്യങ്ങളാണ് കത്തിൽ നേതാക്കൾ ഉന്നയിച്ചിരുന്നത്. തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് കമ്മറ്റി യോഗം ചേരാനിരിക്കെയാണ് നേതാക്കാൾ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുള്ളത്. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ ഏറ്റെടുക്കാൻ തയ്യാറാവാത്ത പക്ഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ കണ്ടെത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

ആവശ്യങ്ങൾ ഇങ്ങനെ...
ഭൂപീന്ദർ ഹൂഡ, ഗുലാം നബി ആസാദ്, ശശി തരൂർ, ആനന്ദ് ശർമ, മുകുളൾ വാസ്നിക്, മനീഷ് തിവാരി എന്നിവരുൾപ്പെടെ 23 മുതിർന്ന നേതാക്കളാണ് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന് പിന്നാലെയാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം ഒഴിയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വർഷം പിന്നിട്ടിട്ടും തോൽവി വിലയിരുത്താൻ ആത്മാർത്ഥമായ ശ്രമമുണ്ടായില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുപോയവരെയും പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവരെയും തിരികെ കൊണ്ടുവരാനും മുന്നണിയെ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ഉണ്ടാകണമെന്നും മുതിർന്ന നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നു.

ഉത്തരവാദിത്തങ്ങളിൽ നിന്നകന്ന്
ഉത്തരവാദിത്തങ്ങൾ ഇനിയും വഹിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ എല്ലാവരും ചേർന്ന് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരു ആളെ കണ്ടെത്തണമെന്നാണ് ആഗസ്റ്റ് ആദ്യം അയച്ച കത്തിന് സോണിയാ ഗാന്ധി മറുപടി നൽകിയത്. ആഗസ്റ്റ് 10ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയുടെ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോഴും തനിക്ക് ഒരിക്കൽക്കൂടി പാർട്ടി ചുമതലകൾ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്നാണ് സോണിയ വ്യക്തമാക്കിയതെന്നാണ് മുതിർന്ന പാർട്ടി പ്രവർത്തകനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ കഴിഞ്ഞ വർഷമാണ് സോണിയാ ഗാന്ധി കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.












Click it and Unblock the Notifications