മലയാളി നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്ന് സമ്മതിച്ച് അധോലക നായകന് രവി പൂജാരി
ബെംഗളൂരു: സൈനഗലില് വെച്ച് പിടിയിലായ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേരള പോലീസ് സംഘം ബെംഗളൂരുവില്‍ ചോദ്യം ചെയ്തു. സെനഗലില്‍ നിന്നും ബെംഗളൂരുവില്‍ എത്തിച്ച രവി പുജാരിയെ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് കേരള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് ഉള്‍പ്പടേയുള്ള കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ക്രൈം ബ്രാഞ്ച് തേടിയത്
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ നേരത്തെ രവി പൂജാരി പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രതിയില്‍ നിന്നും ക്രൈം ബ്രാഞ്ച് പ്രധാനമായും തേടിയത്. നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചിരുന്നതായാണ് സൂചന.
വെടിവയ്ക്കാന്‍
ലീനയില്‍ നിന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും ബ്യൂട്ടി പാര്‍ലറിലേക്കു വെടിവയ്ക്കാന്‍ യുവാക്കളെ നിയോഗിച്ചതു തന്റെ സംഘമാണെന്നും പ്രതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
2018 ല്‍
2018 സെപ്റ്റംബറിലായിരുന്നു ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പുണ്ടാവുന്നത്. ലീനയോട് ഫോണില്‍ പണം ആവശ്യപ്പെട്ട ശേഷം അത് ലഭിക്കാതെ വന്നപ്പോള്‍ മുന്നറിയിപ്പെന്ന നിലയില്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് ലീന മരിയ പോള്‍.
സിബിഐ പരിശോധന
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഹവാല ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റും ലീനക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് അധികൃതരും ബ്യൂട്ടി പാര്‍ലറില്‍ പരിശോധന നടത്തിയിരുന്നു.
സെനഗല്‍ പോലീസ്
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ ഇരുനൂറോളം കേസുകളില്‍ പ്രതിയായ രവി പൂജാരിയെ സെനഗല്‍ പോലീസ് പിടികൂടി ഇന്ത്യക്ക് കൈമാറുകയായിരുന്നു. 2019 ല്‍ ഒരു തട്ടിപ്പ് കേസില്‍ പ്രതിയായി സെനഗലില്‍ വച്ച് അറസ്റ്റിലായ രവി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. രവിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു.
വ്യാജപേരില്‍
കർണാടകയിൽ മാത്രം തൊണ്ണൂറോളം കേസുകളാണ് രവി പൂജാരിയുടെ പേരിലുള്ളത്. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് വിധേയമാണ്. ഗുജറാത്തിൽ എഴുപതോളം കേസുകളും രവി പൂജാരിക്കെതിരെ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട്. ബുര്‍ക്കിനഫാസോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലായിരുന്നു രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.
'കെജ്രിവാള് ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം
ബിജെപിക്ക് വന്‍ തിരിച്ചടി; 3 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു,തുടക്കം മാത്രമെന്ന് കമല്‍നാഥ്