തോല്‍ക്കുമെന്നായപ്പോള്‍ വോട്ടിങ്ങ് മെഷീനെ കൊഞ്ഞനം കുത്തുന്നു!! രൂക്ഷ പരിഹാസവുമായി ബിജെപി!!
ദില്ലി: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എന്‍ഡിഎ വിജയം പ്രഖ്യാപിച്ച പിന്നാലെ ഇവിഎം അട്ടിമറി സാധ്യത ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ പ്രതിപക്ഷ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടായാല്‍ അതിനെ മനസ്സോടെ അംഗീകരിക്കാന്‍ പഠിക്കണം. അല്ലാതെ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് മേല്‍ പഴിചാരുകയല്ല വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി രണ്ട് തവണ ജയിച്ചു, കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് പഞ്ചാബ് മുഖ്യമന്ത്രിയായി. അപ്പോഴൊന്നും ഇവിഎമ്മിന് തകരാറില്ല. എന്നാല്‍ ബിജെപി ജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്നും ആയപ്പോള്‍ ഇവിഎം അട്ടിമറി ആകുന്നത് എന്തുകൊണ്ടാണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
നാലാം ഘട്ട തെരഞ്ഞെടുപ്പോട് കൂടി തന്നെ തോല്‍വി രുചിക്കുമെന്നും ഇത്തവണയും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി എത്തുമെന്നും പ്രതിപക്ഷത്തിന് ബോധ്യമായിരുന്നു. ഇതോടെയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഇവിഎം തിരിമറിയാണെന്ന് അവര്‍ വാദിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരമാണ് ഫലമെങ്കില്‍ വീണ്ടും മോദി തന്നെ പ്രധാനമന്ത്രിയാകാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അതില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Recommended Video
രവിശങ്കറിനെ പിന്തുണച്ച് വിവര സാങ്കേതിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡും രംഗത്തെത്തി. ബിജെപിയുടെ ജയം ഉറപ്പിച്ചതോടെയാണ് പ്രതിപക്ഷം ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെന്ന് റാത്തോഡ് പ്രതികരിച്ചു. ഇവിഎമ്മുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയര്‍ന്നതോടെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരുന്നു. വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.