'കോൺഗ്രസിന് ജനം വോട്ട് ചെയ്യാത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷനാണോ കുറ്റം?' തിരിച്ചടിച്ച് ബിജെപി
ഇന്ത്യ ഇന്ന് ആഗോള തലത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ശക്തിയായി മാറിയിരിക്കുകയാണ് എന്നും രവി ശങ്കര്‍ പ്രസാദ്

ദില്ലി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയാ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി. കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുത്തിരിക്കുന്നു എന്നായിരുന്നു സോണിയാ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനം. കടുത്ത നിരാശയില്‍ നിന്നുളളതാണ് സോണിയാ ഗാന്ധിയുടെ വാക്കുകളെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതാണ് സോണിയയുടെ വാക്കുകളെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
''രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തതില്‍ സോണിയാ ഗാന്ധി എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ എല്ലാ വിഭാഗം ആളുകളിലേക്കും, അത് പട്ടിക ജാതിക്കാരായാലും പട്ടിക വര്‍ഗക്കാരായാലും സ്ത്രീകളായാലും മധ്യവര്‍ഗമായാലും, വികസനത്തിന്റെ ഗുണഫലങ്ങളെത്തുന്നു എന്ന കടുത്ത യാഥാര്‍ത്ഥ്യം സോണിയാ ഗാന്ധിയോ അവരുടെ പാര്‍ട്ടിയോ അംഗീകരിക്കാന്‍ തയ്യാറല്ല'', രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
''വികസനം എല്ലാവരിലേക്കും എത്തിയത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയാണ്. നേരത്തെ ഉണ്ടായ കോണ്‍ഗ്രസ് ഭരണകാലത്തെ വ്യാപക അഴിമതിയും മുതലാളിത്ത പ്രീണനവും കുടുംബ വാഴ്ചയും അടക്കമുളള കാര്യങ്ങള്‍ ജനം ഓര്‍ത്തെടുക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയമായ അവസ്ഥയ്ക്ക് കാരണവും അതാണ്''. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ ആത്മാര്‍ത്ഥമായ ഒരു പുനര്‍ വിചിന്തനവും കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നില്ലെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനും രാജ്യത്തിനും വെല്ലുവിളികള്‍ നിറഞ്ഞ സമയമാണിത് എന്നാണ് സോണിയാ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ചേര്‍ന്ന് എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തിരിക്കുന്നത് . ന്യൂനപക്ഷത്തേയും സ്ത്രീകളേയും ദളിതരേയും ഗോത്രവര്‍ഗക്കാരെയും ഉന്നം വെച്ച് ബിജെപി വെറുപ്പിന്റെ തീയില്‍ എണ്ണയൊഴിക്കുകയാണ്'' എന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തുകയുണ്ടായി. സോണിയാ ഗാന്ധിയുടെ ഈ ആരോപണങ്ങള്‍ അനാവശ്യവും അടിസ്ഥാന രഹിതവും ആണെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
''തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേല്‍നോട്ടം വഹിച്ച രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ രണ്ടിടത്തും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടും. കോണ്‍ഗ്രസിനും അതിന്റെ ചില നേതാക്കള്‍ക്കും മാധ്യമങ്ങളോടും സുപ്രീം കോടതിയോടും വരെ പ്രശ്‌നമാണ്. രാജ്യത്തെ ജനം മോദിയെ വിശ്വസിക്കുന്നു. അതിന് കാരണം അദ്ദേഹം രാജ്യത്തിനും പൗരന്മാര്‍ക്കും ഉറപ്പാക്കിയ സുരക്ഷിതത്വമാണ്. ഇന്ത്യ ഇന്ന് ആഗോള തലത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ശക്തിയായി മാറിയിരിക്കുകയാണ്'' എന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ബിജെപി വക്താവ് അനില്‍ ബാലുനിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സമ്മേളനം കാണിക്കുന്നത് ആ പാര്‍ട്ടിയുടെ നിരാശയും നെഗറ്റിവിറ്റിയും മോശം ചിന്താഗതിയുമാണെന്ന് അനില്‍ ബാലുനി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യ തിളങ്ങുന്ന ഇടമായി മാറുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് കറുത്ത പാടായി മാറിയിരിക്കുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications