ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബിജെപിയിൽ ചേർന്നു; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
Recommended Video
ജാംനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയിൽ ചേർന്നു. ഗുജറാത്ത് കൃഷി വകുപ്പ് മന്ത്രി ആർ സി ഫാൽദു ബിജെപി എംപി പൂനം മാദം തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് റിവാബ ജഡേജയുടെ ബിജെപി പ്രവേശനം.
റിവാബയുടെ വരവ് സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ റിവാബ മത്സരിക്കുമോയെന്ന് വ്യക്തമല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് റിവാബ ഭർത്താവ് ജഡേജയ്ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
കർണി സേനയിൽ
കഴിഞ്ഞ ഒക്ടോബറിൽ രജ്പുത് വിഭാഗക്കാരുടെ കർണിസേനയിൽ റിവാബ ചേർന്നിരുന്നു. 2018ൽ ദീപിക പദുക്കോൺ നായികയായെത്തിയ പദ്മാവത് സിനിമയ്ക്കെതിരെ ഉയർത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് കർണിസേന ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. രജ്പുത്തുകളെ അപമാനിക്കുന്നതാണ് സിനിമയുടെ പ്രമേയം എന്നായിരുന്നു ആരോപണം. കർണിസേന മഹിളാവിഭാഗം ഗുജറാത്ത് അധ്യക്ഷയായിരുന്നു റിവാബ ജഡേജ.
രാഷ്ട്രീയ പ്രവേശനത്തിനില്ല
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൻ ആലോചിക്കുന്നില്ലെന്നായിരുന്നു നേരത്തെ കർണിസേനയുടെ ഭാഗമായപ്പോൾ റിവാബ പ്രതികരിച്ചത്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രധാന്യം നൽകുകയെന്നുമാണ് റിവാബ പ്രതികരിച്ചത്. തന്റെ സമുദായത്തിനും രാജ്യത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നിങ്ങൾക്കിതിനെ ഒരു തുടക്കമെന്ന് വിശേഷിപ്പിക്കാമെന്നുമാണ് റിവാബ ജഡേജ വ്യക്തമാക്കിയിരുന്നത്.
ജഡേജയുടെ സ്ഥലം
രവീന്ദ്ര ജഡേജയുടെ സ്വദേശമാണ് ജാംനഗർ. റിവാബയുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തന്റെ സമുദായത്തെ മാത്രമല്ല രാജ്യത്തെയും സേവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാർട്ടി പ്രവേശനത്തിന് ശേഷം റിവാബ പ്രതികരിച്ചു. രജ്പുത് സമുദായംഗമാണ് റിവാബ ജഡേജ. നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായണ് റിവാബയുടെ ബിജെപി പ്രവേശനം. ഏതാനും മാസങ്ങൾക്ക് മുമ്പ് ജഡേജയും റിബാവയും ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
|
ജഡേജ-റിവാബ വിവാഹം
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾ റൗൺറായ രവീന്ദ്ര ജഡേജയും മെക്കാനിക്കൽ എഞ്ചിനിയറായ റിവാബയും തമ്മിലുള്ള വിവാഹം 2016 ഏപ്രിൽ 17നാണ് നടന്നത്. രാജ്കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബാംഗമാണ് റിവാബ. ഇവർക്ക് രണ്ട് വയസുള്ള ഒരു പെൺകുഞ്ഞുമുണ്ട്.
കൈയ്യേറ്റം ചെയ്തു
കഴിഞ്ഞ വർഷം റിവാബയെ ജാംനഗറിൽ വെച്ച് ഒരു പോലീസുകാരൻ പരസ്യമായി കൈയ്യേറ്റം ചെയ്തത് വലിയ വാർത്തായിരുന്നു. റിവയുടെ കാർ ഒരു പോലീസ് കോൺസ്റ്റബിളിന്റെ ബൈക്കിലിടിച്ചതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന റിവാബയെ പോലീസുകാരൻ പിടിച്ചിറച്ചി മുഖത്തിടിക്കുകയായിരുന്നു. കർണിസേനയുടെ അധ്യക്ഷ പദവിയിലെത്തിയ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ഈ സംഭവത്തെകുറിച്ചും റിബാവ പരാമർശിച്ചിരുന്നു.
പ്രതീക്ഷയോടെ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ പ്രമുഖ നേതാവ് പാർട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പാർട്ടിയിലെ പഴയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബിമൽ ഷാ ആണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്.
ബിജെപിയിലേക്ക് നേതാക്കൾ
നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതീഷ് പട്ടേൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗരാഷ്ട്രയിൽ നിന്നും ദക്ഷിണ ഗുജറാത്തിൽ നിന്നും വടക്കൻ ഗുജറാത്തിൽ നിന്നും കോൺഗ്രസ് എംഎൽഎമാർ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നാണ് നിതീഷ് പട്ടേൽ വ്യക്തമാക്കി.
സർവേ നടത്തി സ്ഥാനാർത്ഥികളെ നിർണയിക്കാനൊരുങ്ങി ബിജെപി; 2 മണ്ഡലങ്ങളെ ഒഴിവാക്കും