മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ശബരിമല പരാമർശിച്ച് ഒവൈസി
ദില്ലി: മുത്തലാഖ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബിൽ വീണ്ടും ലോക്സഭയിൽ എത്തിയത്. മുത്തലാഖ് നിരോധനം ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം വാദിച്ചു. ഒറ്റയടിക്കുള്ള മുത്തലാഖ് നിരോധിക്കുന്നത് ലക്ഷ്യം വെച്ചുള്ള ബിൽ നിയമമന്ത്രി രവി ശങ്കർ പ്രസാദാണ് സഭയിൽ അവതരിപ്പിച്ചത്.
16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍
പതിനേഴാമത് ലോക്സഭയിൽ രണ്ടാം മോദി സർക്കാർ ആദ്യം അവതരിപ്പിച്ച ബില്ലാണിത്. കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പാസായിരുന്നെങ്കിലും രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. ഇത് മതപരമായ കാര്യമല്ലെന്നും ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖിനെ എതിർക്കുന്നുണ്ടെങ്കിലും ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമനിർമാണമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. സമൂഹത്തിൽ ഒന്നാകെ നടപ്പിലാക്കാൻ സാധിക്കുന്നത് പോലൊരു നിയമനിർമാണമാണ് നടപ്പിലാക്കേണ്ടത്, എല്ലാ സമുദായത്തിലും ഭാര്യമാരെ ഉപേക്ഷിക്കുന്ന സംഭവം നടക്കുന്നുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ബില്ലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. ബിജെപിക്ക് എന്തുകൊണ്ടാണ് മുസ്ലീം സ്ത്രീകളോട് ഇത്രയധികം സ്നേഹം, ഹിന്ദുക്കളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ എന്തുകൊണ്ടാണ് നിങ്ങൾ അനുവാദം നൽകാത്തതെന്ന് ഒവൈസി ചോദിച്ചു. ബിൽ നടപ്പിലായാൽ മുസ്ലീ പുരുഷന് 3 വർഷം തടവ് ശിക്ഷ ലഭിക്കുമ്പോൾ സമാനമായ കുറ്റം ചെയ്ത അന്യമതത്തിൽപ്പെട്ട പുരുഷന്മാർക്ക് ഒരു വർഷം മാത്രമാണ് ശിക്ഷ ലഭിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ഒവൈസി ആരോപിച്ചു. എഴുപത്തിനാലിനെതിരെ 186 വോട്ടിനാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്.