'നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ', ഗോദി മീഡിയയ്ക്കും മോദി സർക്കാരിനുമെതിരെ തുറന്നടിച്ച് രവീഷ് കുമാർ!
ബെംഗളൂരു: ഗോദി മീഡിയയ്ക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്ത്തകന് രവീഷ് കുമാര്‍. ബെംഗളൂരുവില്‍ പ്രഥമ ഗൗരി ലങ്കേഷ് പുരസ്ക്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് രവീഷ് കുമാര്‍ ഉജ്ജ്വല പ്രസംഗം നടത്തിയത്. ജനാധിപത്യത്തെ കൊല്ലുന്നത് ഇന്ത്യയിലെ മാധ്യമങ്ങളാണ് എന്ന് രവീഷ് തുറന്നടിച്ചു. മാധ്യമങ്ങളെ വിട്ട് ജനം തെരുവിലേക്ക് ഇറങ്ങാൻ രവീഷ് ആഹ്വാനം ചെയ്തു.
കശ്മീർ വിഷയത്തിലും ഹിന്ദി ദേശീയ ഭാഷയാക്കാനുളള നീക്കത്തിന് എതിരെയും രവീഷ് കുമാർ പ്രസംഗത്തിൽ രൂക്ഷമായ വിമർശനമാണ് മോദി സർക്കാരിന് എതിരെ ഉയർത്തിയത്. രവീഷിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ വായിക്കാം:
നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ
'' നിങ്ങള്‍ ജനാധിപത്യത്തെ സ്നേഹിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ പോരാടുക. ജനാധിപത്യത്തിന് വേണ്ടി നീണ്ട കാലം പൊരുതിയിട്ടുളളതാണ് മാധ്യമങ്ങള്‍. എന്നാല്‍ ഇന്ന് എല്ലാം മാറിപ്പോയിരിക്കുന്നു. നിങ്ങള്‍ പത്രങ്ങള്‍ വലിച്ചെറിയൂ, ടെലിവിഷന്‍ ചാനലുകള്‍ കാണാതിരിക്കൂ, നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങൂ. അസാധ്യമെന്ന് ഇന്ന് തോന്നാം. എന്നാല്‍ നാളെ നിങ്ങളത് ചെയ്യുക തന്നെ ചെയ്യും. സാധാരണക്കാരുടെ ഏക ആശ്രയം ആയിരുന്ന മാധ്യമങ്ങള്‍ ഇന്ന് വിശ്വാസ്യ യോഗ്യമല്ലാതായിരിക്കുന്നു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ
മാറ്റം സംഭവിക്കണം എങ്കില്‍ അത് നിങ്ങളിലൂടെ മാത്രമേ സാധിക്കൂ. പ്രതിപക്ഷ പാര്‍ട്ടികളിലും ജനാധിപത്യത്തിന്റെ ഒരു കണിക പോലും അവശേഷിച്ചിട്ടില്ല. അവര്‍ക്ക് അതുകൊണ്ട് തന്നെ ജനാധിപത്യത്തെ സംരക്ഷിക്കാനും സാധിക്കില്ല. സാധാരണക്കാരായ മനുഷ്യര്‍ നേതാക്കളായി വരണം. നമ്മള് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നിറക്കി, കൊള്ളയും പിടിച്ച് പറിയും നടത്താന്‍ മറ്റൊരു പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റുന്നു.
എങ്ങനെ ആലിംഗനം ചെയ്യും കശ്മീരിനെ?
ഇന്ന് ടിവി അവതാരകരുടെ ഭാഷ മാറിയിരിക്കുന്നു. എതിര് ശബ്ദങ്ങള്‍ തുടച്ച് നീക്കപ്പെടുന്നു. എതിര്‍ക്കുന്നവരെ രാജ്യദ്രോഹിയെന്നും പാക് അനുകൂലിയെന്നും അര്‍ബന്‍ നക്സല്‍ എന്നും മുദ്ര കുത്തുന്നു. സോഷ്യല്‍ മീഡിയ സത്യം പറയുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആ ശബ്ദത്തെ മുക്കിക്കൊല്ലുന്നു. കശ്മീരി ജനതയെ ആലിംഗനം ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കശ്മീരിനെ അടിച്ചമര്‍ത്തി നിര്‍ത്തിയതിന് ശേഷം എങ്ങനെയാണ് നമ്മളത് ചെയ്യേണ്ടത് എന്നതാണ് എന്റെ ചോദ്യം. ഒരു എംപിക്ക് കശ്മീര്‍ സന്ദര്‍ശിക്കണമെങ്കില്‍ പോലും കോടതിയില്‍ നിന്ന് വിസ വാങ്ങണം എന്നതാണ് അവസ്ഥ.
ഇതിന്റെയൊക്കെ അർത്ഥമെന്താണ്?
സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് കശ്മീരിലെ ജനങ്ങൾക്ക് അവരുടെ സ്വന്തം കുടുംബാംഗങ്ങളെ ചേര്‍ത്ത് പിടിക്കാനുളള അവസരമുണ്ട് എന്ന് ഉറപ്പാക്കുക എന്നതാണ്. ഭുവനേശ്വറിലും ബീഹാറിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ റാലികളും യോഗങ്ങളും നടക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? എന്തുകൊണ്ടാണ് ശ്രീനഗറിലും വൈഷ്ണോദേവിയിലും അത് സാധ്യമാകാത്തത്? യുപിയും ബീഹാറും അടങ്ങുന്ന ഹിന്ദി പ്രദേശങ്ങളിലെ യുവാക്കളില്‍ കശ്മീര്‍ വിഷയം കുത്തി വെച്ചിരിക്കുകയാണ്. വരുന്ന ഒക്ടോബറില്‍ ഇവിടെ ദിനംപ്രതിയെന്നോണം രാമക്ഷേത്ര നാടകം കാണാം.
ഹിന്ദിക്ക് ഒന്നിപ്പിക്കാനാവില്ല
നല്ല സര്‍വ്വകലാശാലകളോ വിദ്യാഭ്യാസമോ ലഭിക്കാത്തത് കൊണ്ട് തന്നെ ഹിന്ദി മേഖലയിലെ യുവാക്കള്‍ക്ക് തൊഴിലുമില്ല. ഹിന്ദി സംസാരിക്കുന്നവരില്‍ യുപിഎസ്സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പത്താം തരത്തിലേയും പന്ത്രണ്ടാം തരത്തിലേയും 10 ലക്ഷം കുട്ടികളാണ് ഉത്തര്‍ പ്രദേശില്‍ ഹിന്ദി പരീക്ഷയില്‍ തോറ്റത്. അതുകൊണ്ട് തന്നെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമം അര്‍ത്ഥശൂന്യമാണ്. ഹിന്ദിക്ക് പ്രത്യേക പരിഗണനയോ പ്രോത്സാഹനമോ ഇല്ല. സിസ്റ്റമാണ് പ്രശ്നം, ഭാഷയല്ല. ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാനാവും എന്നതൊരു മിഥ്യാ ധാരണയാണ് ''