കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് ബിജെപിയിൽ എതിർപ്പ്: പ്രചാരണം നിർത്തിവെക്കാൻ നിർദേശം..
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബിജെപിയിൽ തർക്കം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ബിജെപി ജില്ലാ ഘടകം നിർദേശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തിങ്കളാഴ്ച കുമ്മനം വട്ടിയൂർക്കാവിലെത്തി പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ കുമ്മനം അറിയിച്ചിരുന്നുവെങ്കിലും ആർഎസ്എസ് നേതൃത്വമാണ് കുമ്മനത്തിന് മേൽ സ്ഥാനാർത്ഥിയാകാൻ സമ്മർദ്ദം ചെലുത്തിയിരുന്നത്. തുടർന്ന് വട്ടിയൂർക്കാവിൽ കുമ്മനം സ്ഥാനാർത്ഥിയാവുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാലാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.

ബിജെപിയിലെ ഒരു വിഭാഗം നേതാക്കളാണ് കമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ തയ്യാറാവാത്തതെന്നാണ് റിപ്പോർട്ടുകൾ. കെ സുരേന്ദ്രനെയും കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും മത്സരിക്കാൻ ആർഎസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം മുതൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഇതിനിടയിലാണ് പാർട്ടിക്കുള്ളിൽ നിന്ന് സ്ഥാനാർത്ഥിത്വത്തിന് എതിർപ്പുയരുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെുപ്പിൽ മത്സരിച്ചതിനാൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന വാദമാണ് ഇരുവരും ഉയർത്തുന്നത്. എന്നാൽ ഇരുവരും വിജയസാധ്യതയുള്ള നേതാക്കളാണെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. പാർട്ടി ഔദ്യോഗിക വിഭാഗം സമർപ്പിച്ച പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ നടത്തിയേക്കാമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications