സാമ്പത്തിക പ്രതിസന്ധി പ്രവചനങ്ങൾക്കപ്പുറം! ജിഡിപി 5 ശതമാനത്തിലും താഴ്ന്നതിന്റെ ഞെട്ടലിൽ ആർബിഐ
ദില്ലി: ഇക്കുറി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഇന്ത്യയെ 5 ട്രില്യണ്‍ ഇക്കോണമിയാക്കി മാറ്റും എന്നായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ദിനംപ്രതി കുത്തനെ താഴോട്ടാണ്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുളള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്ന് നീതി ആയോഗ് വൈസ് ചെയര്മാന് അടക്കമുളളവര്‍ തുറന്ന് പറയുന്നു.
നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ
ആഭ്യന്തര ഉല്പാദനം 5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ചെറുകിട- ഇടത്തരം വ്യവസായങ്ങളും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. വാഹന വിപണി മുതല്‍ അടിവസ്ത്ര വ്യവസായം വരെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
മാന്ദ്യം അംഗീകരിക്കാതെ സർക്കാർ
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് അംഗീകരിക്കാന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മേക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളുടെ പരാജയവും രാജ്യം ഇന്ന് നേരിടുന്ന ദയനീയ സാമ്പത്തികാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2009-10 കാലഘട്ടത്തില്‍ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അന്നത്തെ യുപിഎ സര്‍ക്കാരിന് ക്രിയാത്മകമായി മറികടക്കാന്‍ സാധിച്ചിരുന്നു.
മെച്ചപ്പെടുന്നുവെന്ന് നിർമല സീതാരാമൻ
എന്നാല്‍ ഇന്ന് രാജ്യം അതിലും മോശമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ അതിനെ നേരിടാന്‍ മോദി സര്‍ക്കാരിന് സാധിക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും നിക്ഷേപ നിരക്കില്‍ വര്‍ധനവുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുളള ചില പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.
മാന്ദ്യം സമ്മതിച്ച് ആർബിഐ
എന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇവയൊന്നും മതിയാവില്ലെന്നും നിര്‍മലയുടെ പ്രഖ്യാപനങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാത്രമേ ഗുണം ചെയ്യുകയുളളൂ എന്നും സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം മാന്ദ്യത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രതീക്ഷിച്ചതിലുമപ്പുറം
സിഎന്‍ബിസി ടിവി -18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥയെ കുറിച്ചുളള ആശങ്കകള്‍ പങ്കുവെച്ചത്. ജിഡിപി വളര്‍ച്ചാ നിരക്ക് താഴ്ന്നത് ഞെട്ടിച്ചുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 5.8 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് ആര്‍ബിഐ നടത്തിയ പ്രവചനം. എന്നാല്‍ വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തിലും താഴ്ന്നു. അത്രയും താഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
മാന്ദ്യത്തിന്റെ സൂചന നൽകി
2019-20 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാണ്. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് എന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. വളര്‍ച്ചാ നിരക്ക് ഈ നിലയില്‍ താഴ്ന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ച് വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടത് വളര്‍ച്ചാ നിരക്ക് ശരിയായ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാകണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ ഈ വര്‍ഷമാദ്യം തന്നെ ആര്‍ബിഐ നല്‍കിയിരുന്നുവെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.