പലിശ നിരക്ക് ഉയരും, കുടുംബ ബജറ്റ് താളം തെറ്റും: റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ
ദില്ലി: റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് ആർ ബി ഐ. 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കില്‍ വർധിപ്പിച്ചിരിക്കുന്നത്. ആകെ നിരക്ക് 6.25 ആയി ഉയർന്നതോടെ രാജ്യത്തെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന് വ്യക്തമായി. തുടർച്ചയായ മൂന്ന് 50 ബേസിസ് പോയിന്റ് വർദ്ധനയ്ക്ക് ശേഷമാണ് 35 പോയിന്റുകള്‍ ഉയർത്തുന്നത്. പണപ്പെരുപ്പം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് പ്രധാന വായ്പാ നിരക്കായ റിപ്പോയില്‍ വർധനവ് വരുത്തിയിരിക്കുന്നത്.

ആർ ബി ഐയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ആറിൽ അഞ്ച് പേരാണ് റിപ്പോ നിരക്ക് ഉയർത്താനുള്ള തീരുമാനത്തെ അനുകൂലിച്ചത്. ഒരാള്‍ മാത്രം എതിർ നിലപാട് സ്വീകരിച്ചു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് താഴ്ന്നതിനെത്തുടർന്നാണ് ചെറിയ നിരക്ക് വർദ്ധനയെന്നാണ് ആർ ബി ഐ വിശദീകരിക്കുന്നത്. ഇത് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേയ് മാസത്തിൽ 40 ബേസിസ് പോയിന്റുകളും ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബേസിസ് പോയിന്റുകളും ഉയർത്തിയ ശേഷം തുടർച്ചയായ അഞ്ചാം നിരക്കു വർധനയാണിത്.
മെയ് മുതൽ, ആഭ്യന്തര റീട്ടെയിൽ പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആർ ബി ഐ മൊത്തം 2.25 ശതമാനമാണ് നിരക്കില്‍ വർധനവ് വരുത്തിയിരിക്കുന്നത്. ചെറിയ നിരക്ക് വർധനവാണ് ഇപ്പോള്‍ കൊണ്ടുവന്നതെങ്കിലും കുടുംബ ബജറ്റുകളെ ഇത് താളം തെറ്റിക്കുമെന്നതില്‍ സംശയമില്ല. വായ്പകള്‍ക്ക് ഉയർന്ന പലിശ ഈടാക്കുന്നത് നിലവിലെ ലോണ്‍ തിരിച്ചടവുകളിലെ വർധനവിനും കാരണമാകും.












Click it and Unblock the Notifications