'ബിജെപിയെ താഴെയിറക്കാൻ എന്തിനും തയ്യാർ'; ഹരിയാണയിൽ കോൺഗ്രസിന് പിന്തുണ അറിയിച്ച് ദുഷ്യന്ത്
ഡൽഹി: ഹരിയാണയിലെ ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് ജനനായക് ജനതാ പാർട്ടി (ജെ ജെ പി ) നേതാവ് ദുഷ്യന്ത് ചൗട്ടാല. സൈനി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി. പാർട്ടിയുട വിപ്പ് ലംഘിച്ച് ബിജെപിയെ പിന്തുണയ്ക്കാൻ ജെജെപി എം എൽ എമാർ തയ്യാറായാൽ അവരെ അയോഗ്യരാക്കുമെന്നും ചൗട്ടാല വ്യക്തമാക്കി. മൂന്ന് സ്വതന്ത്ര എം എൽ എമാർ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രതികരണം.
സോംബിർ സങ്വാൻ, രൺധീർ സിങ് ഗോലൻ, ധരംപാൽ ഗോണ്ടർ എന്നീ എം എൽ എ മാരാണ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതോടെ ബി ജെ പി സർക്കാരിന്റെ അംഗ സംഖ്യ 43 ആയി. 90 അംഗ നിയമസഭയിൽ 88 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 40 പേർ ബി ജെ പി അംഗങ്ങളാണ്. കോൺഗ്രസിന് 30 ഉം ജെ ജെ പിക്ക് 10 അംഗങ്ങളും ഉണ്ട്.

ഒക്ടോബറിലാണ് ഹരിയാണയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ജെ ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മാർച്ച് 14 ന് ആയിരുന്നു നയാബ് സിങ് സൈനിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിലേറിയത്. അന്ന് വിശ്വാസ വോട്ടെടുപ്പിൽ 40 ബി ജെ പി എം എൽ എമാരും ആറ് സ്വതന്ത്രരും ഹരിയാണ ലോക്ഹിത പാർട്ടി അംഗത്തിന്റേയും പിന്തുണ ലഭിച്ചിരുന്നു. വിശ്വാസവോട്ടുനേടി ആറുമാസം കഴിയാതെ വീണ്ടുമൊരു അവിശ്വാസപ്രമേയത്തിന് സാധ്യത ഇല്ലെന്നതിനാൽ സംസ്ഥാനത്ത് നിലവിൽ ബി ജെ പി സർക്കാരിന് വെല്ലുവിളിയില്ല.
അതേസമയം എം എൽ എമാരുടെ രാജി ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയായേക്കും. മെയ് 25 നാണ് സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തിലാണ് ഹരിയാന വിധിയെഴുതുന്നത്. 2019 ൽ സംസ്ഥാനത്തെ 10 ലോക്സഭ സീറ്റും ബി ജെ പിക്ക് ജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത് നിലനിർത്താൻ സാധിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications