കോണ്‍ഗ്രസിന് പ്രതീക്ഷ; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറാണെന്ന് ഇടതുപാര്‍ട്ടികള്‍
മുംബൈ: ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശിവസേനയുമായി സഖ്യത്തില്‍ തന്നെയാകും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് സഖ്യം.
അതേസമയം മഹാരാഷ്ട്രയില്‍ ഇത്തവണ വലിയൊരു തിരിച്ചുവരവിന് ശ്രമം നടത്തുകയാണ് കോണ്‍ഗ്രസ്. എന്‍സിപിയുമായി സഖ്യമുണ്ടെങ്കിലും കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഇടതുപാര്‍ട്ടികള്‍. വിശദാംശങ്ങളിലേക്ക്
പ്രതീക്ഷയോടെ കോണ്‍ഗ്രസ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം ആവര്‍ത്തിച്ചേക്കില്ലെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒന്നിച്ച് പോരാടാന്‍ തിരുമാനിച്ചിരിക്കുകയാണ് ഇരുപാര്‍ട്ടികളും. നിലവില്‍ സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകെയുള്ള 288 സീറ്റില്‍ കോണ്‍ഗ്രസും എന്‍സിപിയും 125 വീതം സീറ്റുകളില്‍ മത്സരിക്കും. ബാക്കി വരുന്ന 38 സീറ്റുകള്‍ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് നിലവില്‍ തിരുമാനം.
സഖ്യത്തിന് തയ്യാറെന്ന് ഇടതു പാര്‍ട്ടികള്‍
പ്രകാശ് അംബേദ്കറിന്‍റെ വിബിഎയുമായും എംഎന്‍എസുമായും കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യനീക്കങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഇടതുപാര്‍ട്ടികള്‍.
സഖ്യം വേണം
സിപിഎം, സിപിഐ, ജനതാദള്‍,പാല്‍ഗര്‍ മേഖലയില്‍ സ്വാധീനമുള്ള ഹിതേന്ദ്ര താകുര്‍ ബഹുജന്‍ വികാസ് അഗധി, കർഷക നേതാവ് രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷെട്കരി സംഘ്താന (എസ്എസ്എസ്), കപില്‍ പാട്ടീലിന്‍റെ ലോക്ഭാരതി, എംഎല്‍എ ബാച്ചു കാദുവിന്‍റെ പ്രഹാര്‍ തുടങ്ങി ഇടത് സഖ്യത്തിലെ പാര്‍ട്ടികളാണ് സഖ്യത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
സ്വാധീന മേഖലകള്‍
വിദര്‍ഭയിലും വടക്കന്‍ മഹാരാഷ്ട്രയിലും ശക്തമായ സ്വാധീനമുള്ള നേതാവാണ് രാജു ഷെട്ടി. ബഹുജന്‍ വികാസ് അഗദിക്ക് സംസ്ഥാനത്ത് മൂന്ന് എംഎല്‍എമാരുണ്ട്. റായ്ഗഡില്‍ സ്വാധീനമുള്ള പിഡബ്ല്യുപിക്കും സംസ്ഥാനത്ത് മൂന്ന് എംഎല്‍എമാരുണ്ട്. വ്യാഴാഴ്ച സഖ്യം സംബന്ധിച്ച് നേതാക്കള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തും.
ഭിന്നിപ്പിക്കില്ല
മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടരുതെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധവാലേ പറഞ്ഞു. പ്രകാശ് അംബേദ്കറിന്‍റെ വഞ്ചിത് ബഹുജന്‍ അഗധിയുമായി സഖ്യത്തിന് തങ്ങള്‍ തയ്യാറല്ലെന്നും ധവാലേ പറഞഅഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. അതായത് മഹരാഷ്ട്രയില്‍ പോള്‍ ചെയ്തതിന്‍റെ 14 ശതമാനം വോട്ടുകള്‍. 10 മണ്ഡലങ്ങളില്‍ ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു വിബിഎ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട്.
വിട്ട് നല്‍കില്ല
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് കോൺഗ്രസും എന്‍സിപിയും പാഠം പഠിച്ചുകാണും എന്നാണ് പ്രതീക്ഷ. കൽവാൻ-സുർഗാന, ദഹാനു, സോളാപൂർ സെൻട്രൽ, നാസിക് വെസ്റ്റ് എന്നീ നാല് സീറ്റുകളിൽ സിപിഎം മത്സരിക്കും.കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാലും സോളാപൂർ സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്നും ധവാലെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിൽ സിപിഎം പ്രാതിനിധ്യം 2004-ൽ മൂന്നിൽ നിന്ന് 2009, 2014 വർഷങ്ങളിൽ ഓരോന്നായി കുറഞ്ഞുവെങ്കിലും, ദാഹാനു, സോളാപൂർ , നാസിക്കിലെ കൽവാൻ തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവിടങ്ങള്‍ തൊഴിലാളി യൂണിയനുകളുടെ സ്വാധീന മേഖലയാണ്.