സർവകക്ഷിയോഗത്തിൽ കശ്മീർപ്രശ്നം ഉയർത്തി പ്രതിപക്ഷം, എല്ലാം ചർച്ച ചെയ്യാൻ തയ്യാറെന്ന് പ്രധാനമന്ത്രി
ദില്ലി: പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ വിഷയം പ്രതിപക്ഷം സർവ്വകക്ഷി യോഗത്തിൽ ഉന്നയിച്ചു. ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്
സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 27 പാർട്ടി പ്രതിനിധികളാണ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തത്. സഭയുടെ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഉള്ളിൽ നിന്ന് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനം ഡിസംബർ 13 വരെ നീണ്ടുനിൽക്കും.
ഫറൂഖ് അബ്ദുള്ളയെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ അനുവദിക്കണം. തീഹാർ ജയിലിൽ കഴിയുന്ന പി ചിദംബരത്തിനും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി ഗുലാം നബി ആസാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ജമ്മു കശ്മീർ പുനസംഘടന ബിൽ ഉൾപ്പെടെ നിർണായകമായ 28 ബില്ലുകളാണ് പാസാക്കിയത്. മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി-ശിവസേന ബന്ധം വഷളായിരിക്കുന്നതിനിടെയാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. 27 ബില്ലുകളാണ് ഇത്തവണ സഭയിൽ അവതരിപ്പിക്കുന്നത്. നിർണായകമായ പൗരത്വ ഭേദഗതി ബില്ലും ഇതിൽ ഉൾപ്പെടും.