മഹാരാഷ്ട്രയില്‍ തിരിച്ചു വരണം: 5 ലേറെ ദളിത്-ന്യൂനപക്ഷ കക്ഷികളുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ശിവസേന-ബിജെപി സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് നിയമസഭാ തിരഞ്ഞെടുപ്പിലും കളമൊരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 25 സീറ്റുകളില്‍ 20 ലും വിജയം കരസ്ഥമാക്കിയ എന്‍ഡിഎ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയപ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും തിരഞ്ഞെടുപ്പ് വിജയം; 12 ല്‍ 9 ലും വിജയം, ബിജെപി 2 ല്‍ ഒതുങ്ങി
അതേസമയം മറുവശത്ത് പൊതുതിരഞ്ഞെടുപ്പിലെ കനത്ത പാരജയത്തില്‍ നിന്നും കരകയറാനുള്ള അതീവ പരിശ്രമത്തിലാണ് യുപിഎ സഖ്യം. പ്രാദേശിക പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി വിശാല സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പിന്നോക്ക-ന്യൂനപക്ഷ വോട്ടുബാങ്കുകളുമായി കൈകോര്‍ക്കാനുള്ള ശ്രമവും യുപിഎ സഖ്യം നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഒരു സീറ്റ് മാത്രം
മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമായിരുന്നു മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചത്. അതേസമയം കഴിഞ്ഞ തവണത്തെ 4 സീറ്റുകള്‍ നിലനിര്‍ത്തിയാണ് എന്‍സിപി പിടിച്ചു നിന്നത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്.
തര്‍ക്കങ്ങള്‍ പരിഹരിക്കും
സീറ്റ് വീതം വെപ്പിനെ ചൊല്ലി എന്‍സിപിയുമായി നിനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തുല്യമായ സീറ്റുകള്‍ വേണമെന്നാണ് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ തങ്ങളാണ് നേട്ടമുണ്ടാക്കിയത് എന്ന കാര്യം ഉയര്‍ത്തിക്കാട്ടിയാണ് എന്‍സിപി നേതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നിയിക്കുന്നത്.
മറ്റു കക്ഷികളുമായി
എന്‍സിപിക്ക് പുറമെ കർഷക നേതാവ് രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷെട്കരി സംഘ്താന (എസ്എസ്എസ്), ബഹുജൻ വികാസ് അഗദി (ബിവിഎ), റിപ്പബ്ലിക്കൻ പാർട്ടിയുടെ വിഭാഗങ്ങളുമായി സഖ്യത്തിലെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വഞ്ചിദ് ബഹുജന്‍ അഗതിയുടെ ഇരുവിഭാഗം നേതാക്കളുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യ്കഷന്‍ ബാലസാഹേബ് തോറാത്ത് അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
ഭാരത് മുക്തിമോര്‍ച്ച, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ നേതാവ് വാമന്‍ മിശ്രം എന്നിവരുമായി പുനൈയില്‍ വെച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഗതി കാരണം യുപിഎ സഖ്യത്തിന് 10 ലോക്സഭാ സീറ്റുകള്‍ നഷ്ടമായെന്നാണ് എന്‍സിപി വക്താവും മുംബൈ യൂണിറ്റ് പ്രസിഡന്‍റുമായി നവാബ് മാലിക്ക് അഭിപ്രായപ്പെടുന്നത്.
തെറ്റ് വീണ്ടും ആവര്‍ത്തികാതിരിക്കാന്‍
10 മണ്ഡലങ്ങളില്‍ ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു വിബിഎ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇവരുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞില്ല. അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ചെറുതും വലുതുമായ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സഖ്യത്തിന്‍റെ തീരുമാനമെന്നും നവാബ് മാലിക്ക് പറഞ്ഞു.
പ്രകാശ് അംബേദ്കറിനെതിരെ
അതിനിടെ വഞ്ചിത് ബഹുജന്‍ അഗദി നേതൃത്വത്തില്‍ നിന്ന് അടുത്തിടെ രാജിവെച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ മാനെ പാര്‍ട്ടി അധ്യക്ഷന്‍ പ്രകാശ് അംബേദ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തി. സീറ്റ് വീതം വെയ്പിന്‍റെ കാര്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെടുന്നത്. മതേതര പാര്‍ട്ടികളുമായി ചേര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും തകര്‍ക്കാനാണ് പ്രകാശ് അംബേദ്കറിന് താല്‍പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
വര്‍ക്കേസ് പെസന്‍റ് പാര്‍ട്ടി, പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലീം ലീഗ് ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മ ഞങ്ങള്‍ ഇതിനോടകം തന്നെ രൂപീകരിച്ചിട്ടുണ്ട്. ബിഎസ്പിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാന്യമായ വിഹിതം സീറ്റുകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ ബിജെപി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താന്‍ തങ്ങള്‍ യുപിഎ സഖ്യവുമായി കൈകോര്‍ക്കും. ഓഗസ്റ്റ് 9 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും ലക്ഷ്മണ്‍ മാനെ അഭിപ്രായപ്പെട്ടു.