ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി, സംശയം തീര്‍ത്ത് കൊടുക്കാം!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്ത് കൊടുക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
ഇതാദ്യമായാണ് ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരോട് സര്‍ക്കാര്‍ അനുനയ നീക്കം നടത്തുന്നത്. നേരത്തെ ദില്ലി തിരഞ്ഞെടുപ്പ് റാലിയില്‍ ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞത് ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലിക്ക് വേണ്ടി വോട്ട് ചെയ്യണം എന്നാണ്. ഷഹീന്‍ ബാഗിലേത് ചിലര്‍ പണമിറക്കി നടത്തുന്ന സമരമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ദില്ലി തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നീക്കം നടത്തുന്നത്. പൗരത്വ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘം ഷഹീന്‍ ബാഗില്‍ നാളുകളായി സമരത്തിലാണ്. നിലവിലെ സംവിധാനത്തെ തകര്‍ക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് ഷഹീന്‍ ബാഗിലെ സമരം എന്നാണ് നേരത്തെ രവിശങ്കര്‍ പ്രസാദ് ആരോപിച്ചത്.
മോദി വിരോധമാണ് ഷഹീന്‍ബാഗിലെ സമരത്തിന് പിന്നിലെന്നും സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. ദില്ലി തിരഞ്ഞെടുപ്പില്‍ ഷഹീന്‍ ബാഗ് സമരം ബിജെപിക്കെതിരെ പ്രധാന വിഷയമായി കോണ്‍ഗ്രസ് അടക്കം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത്. രണ്ട് മാസത്തോളമായി ഷഹീന്‍ ബാഗില്‍ സമരം നടക്കുകയാണ്.












Click it and Unblock the Notifications