ഗുജറാത്തില്‍ ബിജെപിയെ ജയിപ്പിച്ച പ്രധാന കാരണങ്ങള്‍ ഇവയാണ്
ദില്ലി: ഗുജറാത്തില്‍ ശക്തമായ പ്രതിരോധം നേരിട്ടിട്ടും ബിജെപി വിജയം കൈയിലൊതുക്കി. ഇക്കാര്യത്തില്‍ അവര്‍ നന്ദി പറയേണ്ടത് മികവുറ്റ പ്രചരണ തന്ത്രങ്ങളോടും പ്രധാന എതിരാളിയായ കോണ്‍ഗ്രസിനോടും തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തന്നെയാണ് ബിജെപി വിജയത്തിലെ പ്രധാനഘടകം. ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് ചേക്കേറിയെങ്കിലും ജനങ്ങള്‍ക്കിടയിലെ പിന്തുണയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല.
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒഖി ദുരിതബാധിത പ്രദേശമായ പൂന്തുറയിലെത്തും, മത്സ്യത്തൊഴിലാളികളെ കാണും
22 വര്‍ഷക്കാലത്തെ ഭരണം മൂലം ഉടലെടുത്ത ജനവിരുദ്ധ വികാരത്തെ മറികടക്കാന്‍ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി സുപ്രധാനമായി. കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പറ്റാത്ത തരത്തിലുള്ള കൗശലങ്ങളും തയ്യാറെടുപ്പുകളും ബിജെപി നടത്തി. രാജ്യസഭയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ വെള്ളംകുടിപ്പിച്ചത് മുതല്‍ പാര്‍ട്ടിയുടെ കളി തുടങ്ങുന്നു. ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത മൂന്നിലൊന്ന് എംഎല്‍എമാര്‍ക്കും സീറ്റ് കൊടുത്തില്ല. കൂടാതെ പട്ടീദാര്‍ സമുദായത്തിന്റെ വോട്ടില്‍ ഉറപ്പില്ലാത്തതിനാല്‍ ശ്രദ്ധ ഒബിസി വിഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു.

വികസനത്തില്‍ നിന്നും ഗുജറാത്ത് വാദവും, ദേശഭക്തിയും ബിജെപി ചര്‍ച്ചയാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കും, ബിസിനസ്സുകാര്‍ക്കും ഉണ്ടായ രോഷം തണുപ്പിക്കാന്‍ നിരക്കുകള്‍ കുറച്ചതും, ആനുകൂല്യങ്ങള്‍ ബോധ്യപ്പെടുത്താനും വ്യാപകമായ പ്രചരണങ്ങള്‍ നടത്തി. ഇത് ഗുണം ചെയ്‌തെന്ന് വ്യക്തമാക്കുന്നതാണ് ജിഎസ്ടി വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്ന സൂറത്തില്‍ ബിജെപി നേടിയ വന്‍വിജയം. ഇത്രയൊക്കെ ആയെങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രചരണങ്ങള്‍ കുറിയ്ക്ക് കൊള്ളുന്ന അവസ്ഥയില്‍ മണിശങ്കര്‍ അയ്യര്‍ നടത്തിയ 'താഴ്ന്ന ജാതി' പ്രയോഗം അവര്‍ക്ക് തന്നെ പാരയായി.
പ്രധാനമന്ത്രി ഇതിനെ ഗുജറാത്ത് ജനതയ്ക്ക് എതിരെയുള്ള അപമാനമായി ഉയര്‍ത്തിക്കാണിച്ചു. വികസനത്തിന് പകരം ഇതോടെ പ്രചരണ വിഷയം ജാതി അപമാനമായി. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ പാര്‍ട്ടി ഘടന കോണ്‍ഗ്രസിന് ഇല്ലാതെപോയി. ഇതുതന്നെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച വോട്ടുകള്‍ വീഴ്ത്തിയതും.












Click it and Unblock the Notifications