കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!
ദില്ലി: പാര്‍ട്ടിക്കുളളില്‍ വിമതശബ്ദം ഉയര്‍ത്തി കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ തലവേദനയായിരിക്കുകയാണ് റായ്ബറേലി എംഎല്‍എ അതിഥി സിംഗ്. നേരത്തെ പലതവണ നേതൃത്വത്തെ വിമര്‍ശിച്ച് അതിഥി രംഗത്ത് വന്നിട്ടുളളതാണ്.
ഇപ്പോള്‍ യോഗി ആദിത്യനാഥും പ്രിയങ്ക ഗാന്ധിയും തമ്മില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുളള ബസ്സിന്റെ പേരില്‍ ഏറ്റുമുട്ടുമ്പോഴും അതിഥി രംഗത്തുണ്ട്. ഒടുവില്‍ അതിഥിക്കെതിരെ നടപടി എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
അതിഥിക്കെതിരെ നടപടി
ബസ് വിവാദത്തില്‍ യോഗി ആദിത്യനാഥിനോട് യോജിക്കുകയും പ്രിയങ്കയേയും പാര്‍ട്ടിയേയും തളളിപ്പറയുകയുമാണ് അതിഥി സിംഗ് ചെയ്തിരിക്കുന്നത്. ക്രൂരമായ തമാശ എന്നാണ് പ്രിയങ്കയെ അതിഥി കുറ്റപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി കണ്ടെത്തിയ യുവനേതാക്കളിലെ പ്രധാനിയായ അതിഥിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഔദ്യോഗിക ഗ്രൂപ്പുകളില്‍ നിന്നും നീക്കം ചെയ്തു
കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗത്തില്‍ നിന്നാണ് അതിഥി സിംഗിനെ പുറത്താക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഗ്രൂപ്പുകളില്‍ നിന്നും അതിഥി സിംഗിനെ നീക്കം ചെയ്തിട്ടുണ്ട്. ഇത് തുടക്കം മാത്രമാണ് എന്നാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നത്. ഇനിയും അതിഥിക്കെതിരെ നടപടിയുണ്ടായേക്കും.
പ്രധാനമന്ത്രിയെ അഭിനന്ദിച്ചു
നേരത്തെ കശ്മീര്‍ വിഷയത്തില്‍ അടക്കം പാര്‍ട്ടി വിരുദ്ധ നിലപാടെടുത്ത് അതിഥി വിവാദത്തിലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അതിഥി രംഗത്ത് വന്നിരുന്നു. അന്ന് അതിഥിക്കെതിരെ നടപടിയെടുക്കാന്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡില്‍ നിന്നും അനുമതി തേടിയിരുന്നു.
നടപടിയെടുക്കാന്‍ മടി
എന്നാല്‍ അതിഥിക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിലും റായ്ബറേലി മണ്ഡലത്തിലും അതിഥിക്കുളള സ്വാധീനം കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കാന്‍ മടിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ തോറ്റപ്പോള്‍ റായ്ബറേലിയില്‍ സോണിയയെ ജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കിയവരില്‍ മുന്നില്‍ അതിഥിയുണ്ട്.
റായ്ബറേലി കൂടി പിടിച്ചെടുക്കാൻ
അതിഥി സിംഗിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. റായ്ബറേലി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ്. സമ്ൃതി ഇറാനിയെ ഇറക്കി അമേഠി പിടിച്ചത് പോലെ അതിഥി സിംഗിനെ ഇറക്കി റായ്ബറേലി കൂടി പിടിച്ചെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്.
സ്പീക്കര്‍ നടപടിയെടുക്കുന്നില്ല
അതിഥി സിംഗിനെ പുറത്താക്കണം എന്ന ആവശ്യം ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസില്‍ ശക്തമാണ്. യോഗി ആദിത്യനാഥ് വിളിച്ച് ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് അതിഥി പങ്കെടുത്തിരുന്നു. അന്ന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും അതിഥി പ്രതികരിച്ചിരുന്നില്ല. സ്പീക്കര്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല എന്നാണ് കോണ്‍ഗ്രസ് സെക്രട്ടറി കെഎല്‍ ശര്‍മ ആരോപിക്കുന്നത്.
'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!
അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ഗോപാലകൃഷ്ണാ! മീഡിയാ വണ്ണിൽ ബിജെപി നേതാവിനെ തേച്ചൊട്ടിച്ച് മന്ത്രി!