കർണാടകത്തിൽ കോൺഗ്രസിന് വൻ പ്രതീക്ഷ... ഉപതിരഞ്ഞെടുപ്പ് വന്നാലും വിജയിക്കും, വിമതർ പച്ച തൊടില്ല
ബെംഗളൂരു: കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വീഴുമോ വാഴുമോ എന്നറിയാനുളള കാത്തിരിപ്പ് നീളുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്കിയ രണ്ട് സമയ പരിധിയും തളളിയിരിക്കുകയാണ് സർക്കാർ. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണ്. തിങ്കളാഴ്ച ചര്‍ച്ച പൂര്‍ത്തിയാക്കും എന്നാണ് കുമാരസ്വാമിയുടെ നിലപാട്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ നിലവിലെ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത് ഇരുപാര്‍ട്ടികളിലേയും പതിനാറ് എംഎല്‍എമാരാണ്. ഇവര്‍ രാജി വെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥ വന്നാല്‍ വിജയിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതിന് കാരണവും ഉണ്ട്.
പാലം വലിച്ച 16 പേർ
കോണ്‍ഗ്രസും ജെഡിഎസും പലതവണയായി നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് 16 വിമത എംഎല്‍എമാര്‍. ഇവരില്‍ മൂന്ന് പേരാണ് ജെഡിഎസ് എംഎല്‍എമാര്‍. ബാക്കി 13 പേരും കോണ്‍ഗ്രസ് എംഎല്‍എമാരാണ്. വിമത എംഎല്‍എമാരില്‍ ഒരാളായ രാമലിംഗ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന ശ്രീമന്ത് സാഹേബ് പാട്ടീല്‍ എംഎല്‍എ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി മുംബൈയില്‍ പൊങ്ങിയിരിക്കുകയാണ്.
10 ശതമാനത്തിൽ താഴെ
ഈ പതിനാറ് എംഎല്‍മാരില്‍ ഭൂരിപക്ഷം പേരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ച് കയറിയവരാണ് എന്ന പ്രത്യേകതയുണ്ട്. അതായത് ഇക്കൂട്ടത്തിലെ 11 പേരും 10 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചായിരുന്നില്ല മത്സരം. വിമത എംഎല്‍എമാര്‍ രാജി വെച്ച് ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് മത്സരിക്കും എന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ജയിക്കാം എന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ വിജയിക്കും
എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും രാജി വെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാലും ജയിക്കും എന്നുമാണ് വിമത എംഎല്‍എമാരുടെ കണക്ക് കൂട്ടല്‍. വിമത എംഎല്‍എമാരില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചിരിക്കുന്നത് പ്രതാപ് പാട്ടീല്‍ ആണ്. കോണ്‍ഗ്രസ് എംഎല്‍എയായ പാട്ടീലിന് ലഭിച്ചത് വെറും 0.16 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. പാട്ടീലിന്റെ മണ്ഡലമായ മസ്കിയില്‍ ജെഡിഎസ് 11,392 വോട്ടുകള്‍ പിടിച്ചിരുന്നു.
കഷ്ടി ഭൂരിപക്ഷം മാത്രം
ഹിരേക്കൂറൂറില് നിന്ന് വിജയിച്ച ബിസി പാട്ടീലിനുളളത് 555 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. ഇവിടെ ജെഡിഎസ് നേടിയതാകട്ടെ 3597 വോട്ടുകളും. യെല്ലാപൂരിലെ കോണ്‍ഗ്രസ് എംഎല്‍എ ഹെബ്ബര്‍ ശിവറാമിന്റെ ഭൂരിപക്ഷം 1483 വോട്ടുകള്‍ മാത്രമാണ്. അത്താനിയിലെ കോണ്‍ഗ്രസ് വിമത എംഎല്‍എ മഹേഷ് ജയിച്ചതാകട്ടെ 2331 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇവിടെ ജെഡിഎസ് 3381 വോട്ട് നേടി. ജെഡിഎസ് വിജയിച്ച യശ്വന്ത്പൂരിലും ഹുന്സുര് മണ്ഡലത്തിലുമടക്കം ചെറിയ ശതമാനമാണ് ഭൂരിപക്ഷം.
ബിജെപിയുടെ കണക്ക് കൂട്ടൽ
വിമത എംഎല്‍എമാരില്‍ പത്ത് ശതമാനത്തിന് മേലെ ഭൂരിപക്ഷം നേടി വിജയിച്ചത് 5 എംഎല്‍എമാര്‍ മാത്രമാണ്. 16 വിമത എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ 12ലും ബിജെപിയാണ് രണ്ടാമത് എത്തിയത്. ബാക്കി നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലായിരുന്നു മത്സരം. 2018ല്‍ ബിജെപി ജയിച്ചത് 105 സീറ്റുകളിലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ 171 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് ബിജെപിക്കാണ്. ഉപതിരഞ്ഞെടുപ്പ് വന്നാലും തങ്ങള്‍ ജയിക്കുമെന്ന് വിമതര്‍ കണക്ക് കൂട്ടാന്‍ കാരണവും ഇത് തന്നെ.