കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ വീണ്ടും വാതിൽക്കൊട്ടിയടച്ച് വിമതർ; അവസാന ശ്രമവും പാളി
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന അനുനയശ്രമങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണുന്നത്. അനുനയ ശ്രമത്തിനായി എത്തിയ ഡികെ ശിവകുമാറിനെ തടയാനായി എംഎൽഎമാർ മുംബൈ പോലീസിന്റെ സഹായം തേടിയിരുന്നു. കൂടുതൽ നേതാക്കൾ അനുനയ നീക്കങ്ങളുമായി എത്തുന്നുണ്ടെന്ന സൂചനയെ തുടർന്ന് വീണ്ടും സുരക്ഷ തേടി മുംബൈ പോലീസിനെ സമീപിച്ചിരിക്കുകയാണ് എംഎൽഎമാർ.
കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!
എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം ബെംഗളൂരു വിട്ട എംഎൽഎമാർ ഇപ്പോഴും മുംബൈയിൽ തുടരുകയാണ്. തങ്ങളെ കാണാൻ ശ്രമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ രണ്ടാം തവണയും പോലീസിനെ സമീപിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും എംഎൽഎ സന്ദർശിക്കാനിരിക്കെയാണ് നടപടി.
പ്രതിസന്ധി രൂക്ഷം
മുംബൈയിലെ റെണെയ്സെൻസ് ഹോട്ടലിലാണ് വിമത എംഎൽഎമാർ നിലവിൽ ഉള്ളത്. സഖ്യ സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയിലായതോടെയാണ് ഒന്നിന് പുറകെ ഒന്നായി മുതിർന്ന നേതാക്കൾ മുംബൈയിലേക്ക് എത്തുന്നത്. എന്നാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും ഇനി തയാറല്ലെന്ന സൂചന നൽകിയാണ് വിമതർ വീണ്ടും സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗുലാം നബി ആസാദിനെയോ, മല്ലികാർജ്ജുൻ ഖാർഗെയോ, അനുനയ ശ്രമവുമായി വരുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളയോ കാണാൻ താൽപര്യമില്ലെന്ന് മുംബൈ പോലീസിന് കൈമാറിയ കത്തിൽ വിമത എംഎൽഎമാർ വ്യക്തമാക്കുന്നു. കോൺഗ്രസ് നേതാക്കളിൽ നിന്നും തങ്ങൾക്ക് ഭീഷണി ഉണ്ടെന്നും ഇവർ ആരോപിക്കുന്നു, എതിർപ്പ് മറികടന്ന് നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചാൽ വിമത എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ശിവകുമാറിനെയും തടഞ്ഞു
കഴിഞ്ഞയാഴ്ച എംഎൽഎമാരെ അനുനയിപ്പിക്കാനായി കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ മുംബൈയിലെ ഹോട്ടലിൽ എത്തിയിരുന്നു. ശിവകുമാറിന്റെ വരവ് മുൻകൂട്ടി അറിഞ്ഞ എംഎൽഎമാർ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിനെ സമീപിച്ചു. ശിവകുമാറിനെ തടയാനായി നൂറോളം പോലീസുകാരെയാണ് ഹോട്ടലിന് പുറത്ത് വിന്യസിച്ചത്. ശിവകുമാറിനെതിരെ ഗോ ബാക്ക് വിളികളുമായി എംഎൽഎമാരുടെ അനുയായികളും തടിച്ചുകൂടിയിരുന്നു. എന്നാൽ പ്രതിഷേധം വകവയ്ക്കാതെ എംഎൽഎമാരുടെ കാണാതെ മടങ്ങില്ലെന്ന് വ്യക്തമാക്കി 3 മണിക്കൂറോളം നേരമാണ് ശിവകുമാർ ഹോട്ടലിന് പുറത്ത് കാത്തു നിന്നത്. ഒടുവിൽ മുംബൈ പോലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൽസ്ഥിതി തുടരാൻ
തങ്ങളുടെ രാജിക്കത്തിൽ തീരുമാനം വൈകിപ്പിച്ച് സഖ്യ സർക്കാരിനെ സംരക്ഷിക്കാനാണ് സ്പീക്കറുടെ ശ്രമമെന്നാരോപിച്ച് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 16 വരെ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ സർക്കാരിന് ഭീഷണിയില്ലെന്നും വിശ്വാസ വോട്ട് തേടാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി കുമാസ്വാമി ആവശ്യപ്പെട്ടു.16 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരും 2 സ്വതന്ത്ര്യ എംഎൽഎമാരുമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കർണാടകയിൽ എംഎൽഎ സ്ഥാനം രാജിവെച്ചത്.
നീക്കം പാളി
കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ ഫലം കാണുന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിമത എംഎൽഎയും മന്ത്രിയുമായിരുന്ന എംടിബി നാഗരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പം നാഗരാജ് വീണ്ടും മുംബൈയിലേക്ക് മടങ്ങി. തീരുമാനം തൽക്കാലം പുനപരിശോധിക്കുന്നില്ലെന്ന് മുംബൈയിലെത്തിയ നാഗരാജ് വ്യക്തമാക്കി. സംരക്ഷണം തേടി മുംബൈ പോലീസിനെ സമീപിച്ചവരുടെ കൂട്ടത്തിലും നാഗരാജ് ഉണ്ട്.
സർക്കാർ വീഴുമോ?
കർണാടകയിലെ സഖ്യ സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക ദിനമാണ് ചൊവ്വാഴ്ച. വിതമ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അംഗബലം 118ൽ നിന്നും നൂറായി കുറയും. കേവലം ഭൂരിപക്ഷം 11ൽ നിന്നും 105 ആയി കുറയുകയും ചെയ്യും. 105 എംൽഎമാരുള്ള ബിജെപിക്ക് 2 സ്വതന്ത്ര്യ എംഎൽഎമാരുടെ പിന്തുണയോടുകൂടി സർക്കാർ രൂപികരിക്കാൻ സാധിക്കും. എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ യെദ്യൂരപ്പയും ബിജെപിയും ആണെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നു.