വിമത എംഎൽഎമാരെ വെല്ലുവിളിച്ച് സിദ്ധരാമയ്യ; അനാവശ്യ ആരോപണം ഉന്നയിക്കരുത്, നേരിട്ട് സംസാരിക്കാം!
ബെംഗളൂരു: വിമത എംഎൽഎമാരെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. വിമത എംഎൽമാരായ ചിലരോടോ രാജിവെക്കാൻ സിദ്ധരാമയ്യ പറഞ്ഞെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. വോട്ടർമാരെയും പാർട്ടിയെയും ഒറ്റിക്കൊടുത്തതിന് തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയപ്പോൾ കുറ്റം എന്റെ പേരിൽ ആരോപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. അങ്ങിനെ പറഞ്ഞ എംഎൽഎമാരോട് നേരിട്ട് വന്ന് സംസാരിക്കാൻ വെല്ലുവിളിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്കെതിരെ കുറ്റം ചുമത്താൻ അനുവദിക്കില്ല. ഈ പൊടി അടങ്ങുമ്പോൾ എല്ലാം കലങ്ങി തെളിയും അവർ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
സര്‍ക്കാര്‍ വീണതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയും സ്വീകരിച്ചിരുന്നത്. രാഹുൽ ഗാന്ധിയുടെ പരാമർശം സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ കോൺഗ്രസിനകത്ത് ഉയർന്നിരുന്നു.
അതേസമയം കർണാടകയിൽ രാഷ്ട്രപതി ഭരണത്തിനായി ഗവർണർ ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന. ബിജെപി അവകാശവാദം ഉന്നയിക്കുന്നത് വൈകും. അയോഗ്യതയില്‍ തീരുമാനം ആകുന്നത് വരെ കാത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി കേന്ദ്രനേതൃത്വം ധൃതിപിടിച്ച് സർക്കാർ ഉണ്ടാക്കേണ്ടെന്ന നിലപാടിലാണ്.