ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടുമെന്ന് ഭീഷണിയുമായി നേതാക്കൾ, തലപുകഞ്ഞ് നേതൃത്വം
ദില്ലി: ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന കോൺഗ്രസിൽ അതൃപ്തി പുകയുന്നു. സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ പാർട്ടി വിടുമെന്ന ഭീഷണിയുമായി നേതാക്കൾ രംഗത്തെത്തി. മൂന്ന് പേരാണ് നിലവിൽ രാജി ഭീഷണി മുഴക്കുന്നത്. ഇവർ ബി ജെ പിയിലേക്ക് പോകാനുള്ള സാധ്യത തേടുന്നുണ്ടെന്നാണ് സൂചന.
സോനെപത്തിലെ ബറോഡ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കപൂർ സിംഗ് നർവാൾ ,ബറോഡയിൽ നിന്നുള്ള ജീത ഹൂഡ,ജജ്ജാറിലെ ബഹാദൂർഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള രാജേഷ് ജൂണ എന്നിവരാണ് രാജി ഭീഷണി മുഴക്കുന്നത്. 2020 ൽ ബറോഡയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന തന്നെ ഭൂപേന്ദർ സിംഗ് ഹൂഡയാണ് അനുനയിപ്പിച്ച് പിന്തിരിപ്പിച്ചതെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തന്നോട് പിൻമാറാൻ ആവശ്യപ്പെട്ടതെന്നും നർവാർ പറഞ്ഞു. മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എയായ ഇന്ദ്രുജിന് തന്നെയാണ് കോൺഗ്രസ് സീറ്റ് നൽകിയത്.

രാജേഷ് ജൂണയും ഭൂപേന്ദർ സിംഗിനെതിരെ രംഗത്തെത്തി. അദ്ദേഹം തന്റെ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് രാജേഷ് കുറ്റപ്പെടുത്തി. '2019 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. എന്നാൽ അന്ന് ഭൂപേന്ദ്ര സാഹിബ് തന്നോട് പിൻമാറാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശം ഞാൻ അനുസരിച്ചു. എന്നാൽ രജീന്ദർ ജൂണിന് സീറ്റിന് നൽകി സാഹിബ് തന്നെ ചതിച്ചിരിക്കുകയാണ് ഇപ്പോൾ. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും', രാജേഷ് ജൂൺ പറഞ്ഞു.
വെള്ളിാഴ്ചയാണ് കോൺഗ്രസ് തങ്ങളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 32 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിറ്റിംഗ് എം എൽ എമാരായ 28 പേരിൽ 27 പേരേയും പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. അതേസമയം ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കോൺഗ്രസിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. 10 ൽ 5 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് അനുകൂല സാഹചര്യമാണെന്നും വലിയ വിജയം നേടാൻ സാധിക്കുമെന്നുമാണ് നേതൃത്വം കണക്കാക്കുന്നത്.
അതിനിടയിൽ ആം ആദ്മിയുമായി സഖ്യത്തിന് തീവ്ര ശ്രമങ്ങളും നേതൃത്വം നടത്തുന്നുണ്ട്. നേരത്തേ സഖ്യത്തിൽ മത്സരിക്കാൻ 20 സീറ്റുകൾ ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. കുറഞ്ഞത് അഞ്ചോ ആറോ സീറ്റുകൾ നൽകാമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ആം ആദ്മി സഖ്യത്തിനെതിരെ ഭൂപേന്ദർ ഹൂഡ ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സഖ്യം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദേശീയ നേതൃത്വം.
2014 മുതൽ കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം തന്നെയാണ് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നത്. പ്രീ പോൾ സർവ്വേകളിൽ പലതും സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാഹചര്യമാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications