വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!
ജയ്പൂര്‍: നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ കല്‍രാജ് മിശ്ര മൂന്നാം തവണയും തളളിക്കളഞ്ഞിരിക്കുകയാണ്. 21 ദിവസത്തെ നോട്ടീസ് മുന്‍കൂട്ടി നല്‍കാതെ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുക സര്‍ക്കാരിന്റെ അവകാശമാണെന്നും ഗവര്‍ണര്‍ക്ക് വഴങ്ങില്ലെന്നുമുളള കടുത്ത തീരുമാനത്തില്‍ ഗെഹ്ലോട്ട് സര്‍ക്കാരും നില്‍ക്കുന്നു. അതിനിടെ വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിലേക്ക് തിരികെ വരാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട്. എന്നാല്‍ തിരികെ വരുന്നതിനുളള കണ്ടീഷനും ഗെഹ്ലോട്ട് വിമതര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
എല്ലാ വഴികളും തേടി കോൺഗ്രസ്
സച്ചിന്‍ പൈലറ്റ് അടക്കമുളള വിമത എംഎല്‍എമാര്‍ സര്‍ക്കാരിനെ എത്തിച്ചിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ മുതല്‍ കേന്ദ്രത്തിലെ പ്രമുഖ നേതാക്കള്‍ വരെ സച്ചിന്‍ പൈലറ്റിനെ തിരികെ കൊണ്ട് വരാനായി ശ്രമങ്ങള്‍ നടത്തി.
Recommended Video
സഭ വിളിച്ച് ചേര്‍ക്കണം
എന്നാല്‍ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുക എന്നതില്‍ കവിഞ്ഞുളള ഒരു വിട്ടുവീഴ്ചയ്ക്കും സച്ചിന്‍ പൈലറ്റും കൂട്ടരും തയ്യാറല്ല. ബിജെപിയിലേക്ക് പോകില്ലെന്നും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെ പൊരുതും എന്നുമാണ് വിമതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അയോഗ്യതാ നീക്കം മുന്നോട്ട് കൊണ്ട് പോകാന്‍ ഗെഹ്ലോട്ടിന് സഭ വിളിച്ച് ചേര്‍ക്കേണ്ടതുണ്ട്.
പച്ചക്കൊടി കാട്ടാതെ ഗവർണർ
സഭയില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിട്ടും വിമതര്‍ എത്താതിരുന്നാല്‍ അയോഗ്യതയ്ക്ക് സാധ്യതയുണ്ട്. സഭയില്‍ എത്തുകയും എന്നാല്‍ അവിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുകയും ചെയ്താലും അയോഗ്യതാ നീക്കം നടത്താം. എന്നാല്‍ നിയമസഭ വിളിച്ച് ചേര്‍ക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
കോണ്‍ഗ്രസിലേക്ക് തിരികെ വരാം
സര്‍ക്കാരിന്റെ ശുപാര്‍ശ മൂന്ന് തവണയാണ് ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിനേയും വിമതരേയും രൂക്ഷമായി കടന്നാക്രമിച്ചിരുന്ന അശോക് ഗെഹ്ലോട്ട് ഇപ്പോള്‍ വിമതര്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരാം എന്ന് അറിയിച്ചിരിക്കുകയാണ്. എന്നാല്‍ അതിന് നിബന്ധനയും ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡിനോട് മാപ്പ് പറയണം
വിമര്‍ക്ക് തിരികെ വരണമെങ്കില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് മാപ്പ് പറയണം എന്നാണ് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജയ്പൂരില്‍ പിസിസി ഓഫീസിലെ പരിപാടിയില്‍ സംസാരിക്കവേയാണ് ഗെഹ്ലോട്ട് വിമതര്‍ക്ക് മുന്നില്‍ ഈ ഓഫര്‍ മുന്നോട്ട് വെച്ചത്. വിമത നീക്കം നടത്തിയവരുടെ അവസ്ഥ എന്തായെന്ന് ന്ിങ്ങള്‍ക്കിപ്പോള്‍ കാണാമെന്ന് ഗെഹ്ലോട്ട് നേതാക്കളോട് പറഞ്ഞു.
തീരുമാനം എന്തായാലും അത് അംഗീകരിക്കും
ഹൈക്കമാന്‍ഡിനോട് ക്ഷമ പറഞ്ഞ് വിമതര്‍ക്ക് തിരികെ വരാം. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. സച്ചിന്‍ പൈലറ്റ് ക്യാപിലെ എംഎല്‍എമാരില്‍ ചിലരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു. തങ്ങളെ രക്ഷിക്കണം എന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായും ഗെഹ്ലോട്ട് വെളിപ്പടുത്തുകയുണ്ടായി.
കൂടുതല്‍ എംഎല്‍എമാര്‍ വരും
എന്നാല്‍ പൈലറ്റ് ക്യാംപിലെ ചില എംഎല്‍എമാര്‍ ഗെഹ്ലോട്ടിന്റെ വാദം തളളിക്കൊണ്ടും രംഗത്ത് വന്നിരുന്നു. മാത്രമല്ല കൂടുതല്‍ എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിന്റെ പക്ഷത്തേക്ക് വരും എന്നാണ് വിമതരുടെ വാദം. ഗെഹ്ലോട്ട് എംഎല്‍എമാരെ പിടിച്ച് നിര്‍ത്തിയിരിക്കുകയാണ് എന്നും നിരവധി പേര്‍ പൈലറ്റിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരാണ് എന്നും വിമതര്‍ വാദിക്കുന്നു.
10 മുതല്‍ 15 വരെ എംഎല്‍എമാര്‍
10 മുതല്‍ 15 വരെ എംഎല്‍എമാര്‍ ഗെഹ്ലോട്ട് പക്ഷത്ത് നിന്നും എത്തും എന്നാണ് വിമത എംഎല്‍എ ആയ ഹേമാറാം ചൗധരി അവകാശപ്പെടുന്നത്. നിലവില്‍ 19 പേരാണ് പൈലറ്റ് ക്യാംപിലുളളത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 പേരുടെ പിന്തുണയാണ്. അത് സര്‍ക്കാരിനുണ്ട് എന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പിന്റെ കാര്യം പറയുന്നില്ല
അതുകൊണ്ട് തന്നെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ വിശ്വാസ വോട്ടെടുപ്പിന്റെ കാര്യം പറയുന്നില്ല എന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നുവെങ്കില്‍ അക്കാര്യം വ്യക്തമാക്കാനും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്
കര്‍ണാടകത്തിലും മധ്യപ്രദേശിലും നടത്തിയത്
ഗവര്‍ണര്‍ ബിജെപിയുടേയും കേന്ദ്രത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നു എന്നാണ് കോണ്‍ഗ്രസും രാജസ്ഥാന്‍ സര്‍ക്കാരും ആരോപിക്കുന്നത്. ബിജെപി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കര്‍ണാടകത്തിലും മധ്യപ്രദേശിലും നടപ്പാക്കിയ പദ്ധതി രാജസ്ഥാനിലും നടത്താനാണ് ബിജെപി ശ്രമം എന്നും ഗെഹ്ലോട്ട് ആരോപിച്ചു.