ഗെഹ്ലോട്ടിന് മുന്നിൽ മുട്ടുകുത്തി സച്ചിൻ പൈലറ്റ്! വിമതർ തിരികെ കോൺഗ്രസിലേക്ക്!പൈലറ്റ് രാഹുലിനെ കാണും
ദില്ലി: നീണ്ട നാളത്തെ ആകാംഷ നിറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാജസ്ഥാനില്‍ തിരശ്ശീല വീഴുന്നു. ആഗസ്റ്റ് 14ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്.
വിമതരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് തിരിച്ച് പോയേക്കും എന്നുളള വാര്‍ത്തകള്‍ക്കിടെയാണ് സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയിരിക്കുന്നതെന്നാണ് സൂചന. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം പൈലറ്റിന്റെ ചില ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചേക്കും. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് പൈലറ്റ് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...
അര്‍ഹതപ്പെട്ടത് കിട്ടിയില്ല
കൊവിഡ് പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞ മാസം രാജസ്ഥാന്‍ സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്‍ പൈലറ്റും 18 കോണ്‍ഗ്രസ് എംഎല്‍എമാരും വിമത നീക്കം നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ അധ്വാനിച്ച തനിക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്നതായിരുന്നു പൈലറ്റിന്റെ പരാതി. മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണം എന്ന് സച്ചിന്‍ പൈലറ്റ് വാശി പിടിച്ചു.
പൈലറ്റിന് നോട്ടീസ്
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ബിജെപിയേയും പൈലറ്റിനേയും ലക്ഷ്യമിട്ടായിരുന്നു ഗെഹ്ലോട്ടിന്റെ ഒളിയമ്പുകള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റിന് പോലീസ് നോട്ടീസ് അയച്ചതാണ് പൊടുന്നനെ വിമത നീക്കത്തിലേക്ക് നയിച്ചത്.
പ്രശ്നം കോടതി കയറി
തനിക്കൊപ്പമുളള എംഎല്‍എമാരുമായി സംസ്ഥാനം വിട്ട പൈലറ്റ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. അതിനിടെ വിമതരെ അയോഗ്യരാക്കാന്‍ സര്‍ക്കാര്‍ കരുനീക്കിയതോടെ വിഷയം കോടതി കയറി. സച്ചിന്‍ പൈലറ്റിനൊപ്പം ആദ്യം പോയ 18 പേരല്ലാതെ ഒരാളെ പോലും പിന്നീട് വിമത ക്യാംപിലേക്ക് വിടാതെ പിടിച്ച് നിര്‍ത്തായാനായത് ഗെഹ്ലോട്ടിന്റെ സാമര്‍ത്ഥ്യമാണ്.
തുടർച്ചയായി അനുനയ നീക്കം
ബിജെപിയിലേക്ക് പോകില്ലെന്ന് പൈലറ്റും വിമതരും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുളള നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന വാശിയില്‍ പൈലറ്റ് വിഭാഗം ഉറച്ച് നിന്നത് കാര്യങ്ങള്‍ കൂടുതള്‍ വഷളാക്കി.
ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾ
അതിനിടെ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും ഗെഹ്ലോട്ട് തെറിപ്പിച്ചിരുന്നു. മാത്രമല്ല വിശ്വാസ വോട്ടെടുപ്പിന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. വിമതരില്‍ ചിലരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ തിരിച്ച് വരുമെന്ന് ഗെഹ്ലോട്ട് പലകുറി വ്യക്തമാക്കി.
7 പേർ തിരികെ എത്തിയേക്കും
സച്ചിന്‍ പൈലറ്റ് ക്യാംപിലെ 7 എംഎല്‍എമാര്‍ തിരികെ കോണ്‍ഗ്രസിലേക്ക് പോയേക്കും എന്നാണ് വാര്‍ത്തകള്‍ വന്നത്. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് തന്നെ ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് തന്നെയാണ് അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടത് എന്നാണ് പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ കാണാൻ സാധ്യത
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് കൂടിക്കാഴ്ച നടത്തുന്നതിന് സച്ചിന്‍ പൈലറ്റ് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് തന്നെ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കാണാനാണ് സാധ്യത. രാഹുലുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ചുളള സച്ചിന്‍ പൈലറ്റിന്റെ പ്രഖ്യാപനം.
മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി
കോണ്‍ഗ്രസിനുളളിലെ ടീം രാഹുലിനെ പ്രമുഖനായ നേതാവായാണ് സച്ചിന്‍ പൈലറ്റ് അറിയപ്പെട്ടിരുന്നത്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു രാഹുലിന് താല്‍പര്യം. എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്ക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിക്കുകയായിരുന്നു. ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ച് കൊടുക്കുകയും ചെയ്തു.
Recommended Video
ഗെഹ്ലോട്ട് തന്നെ വേട്ടയാടുന്നു
മുഖ്യമന്ത്രിക്കസേരയ്ക്ക് പകരം എന്ന നിലയ്ക്കാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ കസേരയും കോണ്‍ഗ്രസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അനുസരിച്ചാണ് അന്ന് ആ ഒത്തുതീര്‍പ്പിന് പൈലറ്റ് വഴങ്ങിയത്. എന്നാല്‍ അതിന് ശേഷം ഗെഹ്ലോട്ട് തന്നെ വേട്ടയാടുകയാണ് എന്നാണ് സച്ചിന്‍ പൈലറ്റ് ആരോപിക്കുന്നത്.
രാഹുലിന്റെ പിന്തുണയില്ലാതെ
സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ വിമത നീക്കത്തിന് ഇക്കുറി രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സച്ചിനുമായി ഒരു ഘട്ടത്തിലും ചര്‍ച്ച നടത്താന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. സോണിയാ ഗാന്ധിയും സച്ചിന് മുന്നില്‍ വാതിലടച്ചു. ദില്ലിയില്‍ നേതാക്കളെ കാണാനായി തങ്ങിയിട്ടും അതിനുളള അവസരം നേരത്തെ രാഹുലോ സോണിയയോ നല്‍കിയിരുന്നില്ല.
ഒടുവിൽ കീഴടങ്ങൽ
കൂടുതല്‍ എംഎല്‍എമാരെ തനിക്കൊപ്പം എത്തിക്കാന്‍ സാധിക്കാതിരിക്കുകയും ഒപ്പമുളളവര്‍ തിരികെ കോണ്‍ഗ്രസിലേക്ക് പോവുകയും ചെയ്യും എന്നുളള ഘട്ടമെത്തിയപ്പോഴാണ് സച്ചിന്‍ പൈലറ്റ് ഒടുവില്‍ കീഴടങ്ങിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാലും അഹമ്മദ് പട്ടേലുമാണ് സച്ചിന്‍ പൈലറ്റിനെ തിരികെ എത്തിക്കാനുളള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
കടുത്ത നടപടി വേണം
അതേ സമയം കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്തകള്‍ സച്ചിന്‍ പൈലറ്റ് നിരാകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിശദീകരണത്തിന് പൈലറ്റ് തയ്യാറായില്ലെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ സച്ചിന്‍ പൈലറ്റിനും ഒപ്പമുളളവര്‍ക്കും എതിരെ കടുത്ത നടപടി വേണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു.
മാപ്പ് പറഞ്ഞാൽ തിരികെ വരാം
ഹൈക്കമാന്‍ഡിനോട് മാപ്പ് പറഞ്ഞാല്‍ വിമതരെ തിരികെ സ്വീകരിക്കാം എന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഒരു മാസത്തോളമായിട്ടും ഒരു തീരുമാനവും ഉണ്ടാകാത്തത് പൈലറ്റ് ക്യാംപിലെ എംഎല്‍എമാരെ അതൃപ്തിയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയില്‍ എത്താന്‍ ഇതോടെ സച്ചിന്‍ പൈലറ്റിന് മേല്‍ സമ്മര്‍ദ്ദം മുറുകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.